എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ നീക്കവുമായി ക്രൈം ബ്രാഞ്ച്. ഈ ആവശ്യവുമായി ക്രൈം ബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
ക്രൈം ബ്രാഞ്ച് അപേക്ഷ നൽകിയതിന് പിന്നാലെ കോടതി സായ് ശങ്കറിന് നോട്ടീസ് അയച്ചു. നാളെ വൈകുന്നേരം 3 മണിക്ക് കോടതിയിൽ ഹാജരാകണമെന്നാണ് സായ് ശങ്കറിന് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ സാക്ഷികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തുകയാണ്. പ്രധാന സാക്ഷിയായ സാഗർ അടക്കമുള്ള ആളുകളുടെ മൊഴിയെടുക്കൽ നിലവിൽ പുരോഗമിക്കുകയാണ്.
മെയ് 30ആം തീയതിക്കകം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി അന്ത്യശാസനം നൽകിയിരിക്കുന്നത്. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് നടപടികൾ വേഗത്തിലാക്കുന്നത്. കേസിന്റെ വിസ്‌താരത്തിനിടെ പ്രോസിക്യൂഷൻ സാക്ഷികളായ 20 പേരാണ് പ്രതിഭാഗത്തേക്ക് കൂറുമാറിയത്. കേസിൽ നിർണായകമായ ഇവരുടെ മൊഴിയാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്.
Read also: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ പോലീസ് ഉദ്യോഗസ്‌ഥനെ മരിച്ച നിലയിൽ കണ്ടെത്തി