ബംഗളുരു: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ മൂന്നാം പ്രതിയാണ് രവി പൂജാരി. അറസ്‍റ്റിന് ബംഗളുരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി നേരത്തെ അനുമതി നൽകിയിരുന്നു.
2018 ഡിസംബറിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ രണ്ട് പേർ എയർ പിസ്‌റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിന് ഒരു മാസം മുൻപ് നടിയോട് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോൾ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പാർലറിന് നേരെ നിറയൊഴിച്ച അക്രമികൾ ബൈക്കിൽ കടന്നുകളയുകയായിരുന്നു.
Read also: ജമ്മു കശ്‍മീരിലെ ബര്‍സുല്ലയിൽ ഭീകരാക്രമണം; രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു