കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതിയായ അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് ഇന്ന് കൊച്ചിയില്‍ എത്തിക്കും. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ അടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ആയിരുന്ന രവി പൂജാരിയെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചതോടെ ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിൽ എത്തി കസ്‌റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇന്ന് കൊച്ചിയിലെത്തിച്ച് പോലീസിന്റെ രഹസ്യ സങ്കേതത്തില്‍ ചോദ്യം ചെയ്യും.
2018 ഡിസംബര്‍ 15നാണ് നടി ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി രവി പൂജാരി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.
വിദേശത്ത് ഒളിവിലായിരുന്ന രവി പൂജാരിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇന്ത്യയിലെത്തിച്ച് അറസ്‌റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ കേരളം അടക്കമുള്ള വിവിധ സംസ്‌ഥാനങ്ങളിൽ കേസുകളുണ്ട്. അതേസമയം കേസിലെ മുഖ്യ പ്രതികളായ സിനിമാ നിര്‍മാതാവ് അജാസ്, കാസര്‍ഗോഡ് സ്വദേശി മോനായി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.
Also Read: വാക്‌സിൻ കരിഞ്ചന്തയ്‌ക്ക് കൂട്ടുനിൽക്കുന്നു; കേന്ദ്രത്തിന് എതിരെ കേരളം ഹൈക്കോടതിയിൽ