കൊച്ചി: കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തെ വിമർശിച്ച് കേരളം ഹൈക്കോടതിയിൽ. ന്യായവിലയ്‌ക്ക് വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്നും കേന്ദ്ര നിലപാട് കരിഞ്ചന്തയെ പ്രോൽസാഹിപ്പിക്കുന്ന നടപടിയാണെന്നും സംസ്‌ഥാനം ഹൈക്കോടതിയിൽ ആരോപിച്ചു. വാക്‌സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ഹരജിയിലാണ് സംസ്‌ഥാനം ഹൈക്കോടതിയിൽ ഇക്കാര്യം പറഞ്ഞത്.
എത്രയും വേഗം സംസ്‌ഥാനത്തിന്റെ ആവശ്യത്തിനനുസരിച്ച് വാക്‌സിൻ ലഭ്യമാക്കാനുള്ള സാഹചര്യം കേന്ദ്രസർക്കാർ ഉണ്ടാക്കണമെന്ന് സംസ്‌ഥാനം കോടതിയിൽ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ വാക്‌സിൻ നയം കാരണം രാജ്യത്ത് വാക്‌സിനുകൾക്ക് വ്യത്യസ്‌ത വിലകളാണുള്ളത്. ഇത് വാക്‌സിൻ കരിഞ്ചന്തയ്‌ക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്നാണ് കേരളം കോടതിയിൽ പറഞ്ഞത്.
സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന വിലയ്‌ക്ക് വാക്‌സിൻ വാങ്ങാൻ തയ്യാറാണോ എന്ന് കോടതി സംസ്‌ഥാന സർക്കാരിനോട് ചോദിച്ചു. എന്നാൽ ഒരു കാരണവശാലും ഇത് സാധ്യമല്ലെന്ന് സംസ്‌ഥാന സർക്കാർ കോടതിയിൽ മറുപടി നൽകി. വാക്‌സിൻ നയം സംബന്ധിച്ച് കോടതി കേന്ദ്രത്തെ ഇന്നും വിമർശിച്ചു. സർക്കാരിന് എന്തുകൊണ്ടാണ് വാക്‌സിൻ കിട്ടാത്തതെന്നായിരുന്നു കോടതിയുടെ ചോദ്യം.
വാക്‌സിൻ നിർമിക്കാൻ അനുമതി നൽകിയിട്ടും എന്തുകൊണ്ടാണ് വാക്‌സിൻ ലഭ്യതക്കുറവ് അനുഭവപ്പെടുന്നത്. ലഭ്യതക്കുറവ് പറയുമ്പോഴും സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ ലഭിക്കുന്നുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നു. സർക്കാരിന് നൽകാതെ സ്വകാര്യ ആശുപത്രികൾക്ക് നൽകുകയാണോ എന്നും കോടതി ചോദിച്ചു. വാക്‌സിൻ ലഭ്യതയുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണ് നിലവിൽ.
Read Also: ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമം; ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ഐഎംഎ