മുംബൈ: മഹാരാഷ്‌ട്രയിലെ അഗാഡി സര്‍ക്കാര്‍ തുലാസില്‍ നില്‍ക്കെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ച നിര്‍ണായക മന്ത്രിസഭായോഗം ഇന്ന്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ ഗുവാഹത്തിയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഇത്. വിമതരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണെന്നും എല്ലാവരും ഉടന്‍ തിരിച്ചു വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.
ബിജെപി സഖ്യം കൂടെ നിർത്തിയ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിത നീക്കം. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ സൂറത്തിലെ ഹോട്ടലില്‍ നിന്നും ബിജെപി ഭരിക്കുന്ന അസമിലെ ഗുവാഹത്തിയിലേക്ക് മാറ്റി. നേരത്തെയുള്ള 22 ശിവസേനാ എംഎല്‍എമാര്‍ക്കൊപ്പം പ്രഹര്‍ ജന്‍ശക്‌തി പാര്‍ട്ടിയുടെ 2 എംഎല്‍എമാര്‍കൂടി ഇന്നലെ അര്‍ധരാത്രി സൂറത്തില്‍ എത്തി വിമതര്‍ക്കൊപ്പം ചേര്‍ന്നു.
എല്ലാവരും ഉടന്‍ തിരിച്ചുവരുമെന്നും, എന്‍സിപിയും ശിവസേനയും തങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുകയാണെന്നും കഴിഞ്ഞ ദിവസം എംഎല്‍എമാരെ കണ്ട ശേഷം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. എന്നാൽ പാര്‍ട്ടിയെ നന്നാക്കാനാണ് തന്റെ നീക്കമെന്നും, ഇതുവരെ തീരുമാനമെടുക്കുകയോ ഒരു രേഖയിലും ഒപ്പു വയ്‌ക്കുകയോ ചെയ്‌തിട്ടില്ലെന്നും ഏക്‌നാഥ് ഷിന്‍ഡെ ഉദ്ദവ് തക്കറെയെ അറിയിച്ചു.
288 അംഗ മഹാരാഷ്‌ട്ര നിയമസഭയില്‍ 169 അംഗങ്ങളുടെ പിന്തുണയാണ് മഹാവികാസ് അഗാഡി സര്‍ക്കാരിന് ഉള്ളത്. അതില്‍ നാല്‍പ്പതോളം പേര്‍ വിമത പക്ഷത്ത് എത്തിയെന്നാണ് റിപ്പോര്‍ട്. ബിജെപിയുടെ 106 അടക്കം 113 എംഎല്‍എമാരാണ് നിലവില്‍ എന്‍ഡിഎക്കുള്ളത്.
Read Also: ബ്രിക്‌സ് ഉച്ചകോടി; ക്ഷണം സ്വീകരിച്ച് മോദി, പങ്കെടുക്കും