എറണാകുളം: നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലെ പ്രതി ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജോസഫിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം കേസിൽ ജോസഫ് കുറ്റസമ്മതം നടത്തിയതായി പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്.
ജോജുവിന്റെ കേസ് സംബന്ധിച്ച തുടർ നടപടികൾക്കായി എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. സംഭവത്തിൽ ജോജുവുമായി സംസാരിച്ച് പ്രശ്‌ന പരിഹാരം കാണുമെന്നാണ് മുഹമ്മദ് ഷിയാസ് വ്യക്‌തമാക്കിയത്. ഇതിന്റെ ഭാഗമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ജോജുവുമായി ചർച്ച നടത്തുകയും ചെയ്‌തു.
ഇന്ധനവില വർധനയ്‌ക്കെതിരെ വൈറ്റിലയിലെ ദേശീയപാത ഉപരോധിക്കുന്നതിന് ഇടയിലാണ് ഗതാഗത കുരുക്ക് ഉണ്ടായതും, നടൻ ജോജു ജോർജ് ഗതാഗത കുരുക്കിനെതിരെ രംഗത്ത് വരികയും ചെയ്‌തത്. തുടർന്നുണ്ടായ സംഘർഷത്തിൽ ജോജുവിന്റെ കാർ തകർക്കുകയും ചെയ്‌തു. കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനം തടഞ്ഞ സമയത്ത് പിന്നിൽ നിന്ന് കല്ലുകൊണ്ട് ഗ്ളാസ് ഇടിച്ചു തകർക്കുകയായിരുന്നു എന്നാണ് ജോസഫിന്റെ മൊഴി. കൂടാതെ ഗ്ളാസ് തകരുന്നതിനിടയിലാണ് കൈക്ക് പരുക്കേറ്റതെന്നും പ്രതി സമ്മതിച്ചിരുന്നു.
Read also: പശ്‌ചിമ ബംഗാൾ മന്ത്രി സുബ്രത മുഖർജി അന്തരിച്ചു