ബംഗളൂര് : ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന്റെ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടാം തവണ ഇഡിയുടെ കസ്‌റ്റഡി പൂര്‍ത്തിയാക്കുന്ന ബിനീഷിനെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വ്യക്‌തമാകുന്നത്. ഒപ്പം തന്നെ കേരളത്തില്‍ നടത്തിയ റെയ്ഡിലൂടെ കണ്ടെത്തിയ തെളിവുകള്‍ ഇന്ന് ബിനീഷിനെതിരെ ഇഡി കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കസ്‌റ്റഡി കാലാവധി ഇനിയും നീട്ടി നൽകമെന്ന ആവശ്യം ഇഡിയുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ ഇടയുണ്ട്.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വൈകിയും ബിനീഷിന്റെ ചോദ്യം ചെയ്യല്‍ തുടര്‍ന്നത് കോടതിയില്‍ ചൂണ്ടിക്കാട്ടാന്‍ ഉള്ള തീരുമാനത്തിലാണ് ബിനീഷിന്റെ അഭിഭാഷകന്‍. ചോദ്യം ചെയ്യലിന്റെ പേരില്‍ ബിനീഷിനെ മനസികമായി പീഡിപ്പിക്കുകയാണ് എന്നാണ് അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിക്കാന്‍ പോകുന്നത്. തുടര്‍ച്ചയായി ഒന്‍പത് ദിവസങ്ങളാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്‌തത്.
കേരളത്തില്‍ ബിനീഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്നാണ് ഇഡി അവകാശപ്പെടുന്നത്. നീണ്ട 26 മണിക്കൂറുകളാണ് ഇഡി ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ബംഗളൂര് മയക്കുമരുന്ന് കേസിലെ മുഖ്യ പ്രതി മുഹമ്മദ് അനൂപിന്റെ ക്രഡിറ്റ് കാര്‍ഡ് അടക്കം ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു എന്നാണ് ഇഡി അവകാശപ്പെടുന്നത്.
Read also : വ്യാഴാഴ്‌ച മുതൽ പത്രിക സമര്‍പ്പണം; തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്‌ഥാനം