തിരുവനന്തപുരം : സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതികളില്‍ അന്തിമ തീരുമാനം ആയതോടെ ഇനി സ്‌ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണ് സംസ്‌ഥാനത്തെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍. വോട്ടെടുപ്പിന് ഇനി കൃത്യം ഒരു മാസം മാത്രമേ മുന്നിലുള്ളൂ എന്നതിനാല്‍ തന്നെ സ്‌ഥാനാര്‍ഥി നിര്‍ണയം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടത് എല്ലാ പാര്‍ട്ടികളുടെയും പ്രധാന വെല്ലുവിളി ആകും. അടുത്ത വ്യാഴാഴ്‌ച മുതലാണ് പത്രിക സമര്‍പ്പണം ആരംഭിക്കുന്നത്. ഇതിന് നവംബര്‍ 19 ആം തീയതി വരെ സമയം ഉണ്ടായിരിക്കും. അതിന് ശേഷം 20 തീയതി സൂക്ഷ്‌മപരിശോധന നടക്കും.
കേരളത്തിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്സല്‍ ആണെന്നത് വ്യക്‌തമാണ്. സംസ്‌ഥാനത്തെ മിക്ക ജില്ലകളിലും ഇടത് മുന്നണി തങ്ങളുടെ സ്‌ഥാനാര്‍ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒപ്പം തന്നെ സിപിഎം സംസ്‌ഥാന സമിതി യോഗം ഇന്ന് ചേരും. യോഗത്തില്‍ സംസ്‌ഥാനത്ത് ഇപ്പോള്‍ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്ക് എതിരെയും കേന്ദ്ര ഏജന്‍സികള്‍ മുന്നോട്ട് പോകുന്ന പ്രവണതക്ക് എതിരെ ശക്‌തമായ പ്രതിരോധം തീര്‍ക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യും. ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ഇതിനെ സംബന്ധിച്ച് നിര്‍ണായക നീക്കം ഉണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും, കേന്ദ്ര വിരുദ്ധ സമരങ്ങളും, കേന്ദ്ര കമ്മിറ്റി യോഗങ്ങളിലെ റിപ്പോര്‍ട്ടുകളും ആയിരിക്കും ഇന്നത്തെ സംസ്‌ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
ഒപ്പം തന്നെ തിരഞ്ഞെടുപ്പ് തീരുമാനങ്ങള്‍ക്കായി കോണ്‍ഗ്രസ് രാഷ്‌ട്രീയ കാര്യ സമിതി യോഗവും ഇന്ന് ചേരും. സീറ്റ് വിഭജനവും, പ്രാദേശിക നീക്കുപോക്കുകളും ആയിരിക്കും ഇന്നത്തെ യോഗത്തില്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുക. കൂടാതെ സര്‍ക്കാരിനെതിരെ ഉള്ള പ്രതിഷേധ പരിപാടികള്‍ എങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്ന കാര്യത്തിലും യോഗത്തില്‍ തീരുമാനം ഉണ്ടാകും.
Read also : അന്വേഷണങ്ങൾ ഊർജിതമാക്കാൻ ഇഡിക്ക് പുതിയ മേധാവി