കാസർഗോഡ്: സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിര ജീവനൊടുക്കിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ സുഹൃത്തായ കോതനല്ലൂർ മുണ്ടയ്‌ക്കൽ അരുൺ വിദ്യാധരനെ കാസർഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്‌ജിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു.
ആതിര മരിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ പ്രതിക്കെതിരെ പോലീസ് ഇന്നലെ വൈകിട്ട് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അരുൺ ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വൻ സൈബർ ആക്രമണം നടത്തിയിരുന്നു. അരുണിന്റെ അധിക്ഷേപം നേരിട്ട ആതിര തിങ്കളാഴ്‌ചയാണ് ജീവനൊടുക്കിയത്. സൈബർ ആക്രമണത്തെ തുടർന്നാണ് പെൺകുട്ടി ആത്‍മഹത്യ ചെയ്‌തതെന്ന് പോലീസ് സ്‌ഥിരീകരിച്ചിരുന്നു.
ആതിരയുടെ മുൻ സുഹൃത്താണ് അരുൺ. ഇയാളുമായുള്ള സൗഹൃദം രണ്ടു വർഷം മുൻപ് പെൺകുട്ടി ഉപേക്ഷിച്ചതായിരുന്നു. എന്നാൽ, ആതിരയുടെ വിവാഹം ഉറപ്പിക്കാൻ വീട്ടുകാർ തീരുമാനിച്ചതറിഞ്ഞ അരുൺ ഞായറാഴ്‌ച, ഇരുവരും ഒന്നിച്ചുള്ള ഫോട്ടുകളും ചാറ്റുകളും ഫേസ്ബുക്കിൽ ഷെയർ ചെയ്‌തു. പിന്നാലെ വിവാഹ നിശ്‌ചയത്തിൽ നിന്ന് വരന്റെ വീട്ടുകാർ പിൻമാറുകയും ചെയ്‌തു. ഇതിൽ മനംനൊന്താണ് ആതിര ആത്‍മഹത്യ ചെയ്‌തത്.
Most Read: മണിപ്പൂർ കത്തുന്നു; സായുധ സൈന്യത്തെ വിന്യസിച്ചു- സഹായിക്കണമെന്ന് മേരി കോം