ഇംഫാൽ: മണിപ്പൂരിൽ ഭൂരിപക്ഷം വരുന്ന മെയ്‌തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയ സംഭവത്തിൽ പ്രതിഷേധം ആളിക്കത്തുന്നു. മണിപ്പൂരിലെ സംഘർഷ മേഖലകളിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചു. സ്‌ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സൈന്യവും അസം റൈഫിൾസും ചേർന്ന് ഫ്‌ളാഗ് മാർച്ച് നടത്തി. ഒരാഴ്‌ചയായി മണിപ്പൂരിൽ സംഘർഷം ഉടലെടുത്തിട്ട്.
അതേസമയം, സംഘർഷത്തിൽ മരണം ഉണ്ടായിട്ടുണ്ടെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ് സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരിച്ചവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിൽ ഒട്ടെറെ നാശനഷ്‌ടങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്. രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഘർഷങ്ങൾക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആക്രമണത്തെ തുടർന്ന് ആളുകളെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റുന്നതായി സൈന്യം അറിയിച്ചു. സംസ്‌ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാമ്പുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കുമാണ് ആളുകളെ മാറ്റുന്നത്. മണിപ്പൂരിൽ അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. എട്ടു ജില്ലകളിൽ ഇന്നലെ രാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തി.
അതിനിടെ, സംഘർഷം പരിഹരിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബോക്‌സിങ് ഇതിഹാസം മേരി കോം രംഗത്ത് വന്നു. ‘എന്റെ സംസ്‌ഥാനമായ മണിപ്പൂർ കത്തുകയാണ്. ദയവായി സഹായിക്കൂവെന്ന്’ മണിപ്പൂരിലെ സംഘർഷങ്ങളുടെ ചിത്രംമടക്കം ട്വീറ്റ് ചെയ്‌താണ് മേരി കോം രംഗത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്‌താണ് മേരി കോമിന്റെ ട്വീറ്റ്.
ഗോത്രവർഗക്കാർ അല്ലാത്ത മെയ്‌തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെതിരെ ബുധനാഴ്‌ച ഓൾ ട്രൈബൽ സ്‌റ്റുഡന്റ് യൂണിയൻ മണിപ്പൂർ ചുരാചന്ദ്‌പൂർ ജില്ലയിലെ ടോർബങ്ങിൽ നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്‌തി വിഭാഗം പ്രധാനമായും മണിപ്പൂർ താഴ്‌വരയിലാണ് താമസിക്കുന്നത്.
മ്യാൻമറികളും ബംഗ്ളാദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായാണ് മെയ്‌തി സമുദായത്തിന്റെ അവകാശവാദം. നിലവിലുള്ള നിയമം അനുസരിച്ചു, സംസ്‌ഥാനത്തെ മലയോര മേഖലകളിൽ മെയ്‌തികൾക്ക് താമസിക്കാൻ അനുവാദമില്ല. മെയ്‌തി സമുദായത്തെ ഗോത്രവർഗത്തിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സംസ്‌ഥാനത്ത് സംഘർഷം ഉടലെടുത്തത്.
Most Read: ‘കെ ഫോൺ’ പദ്ധതിയിലും വൻ അഴിമതി; വിവരങ്ങൾ പുറത്തുവിടുമെന്ന് വിഡി സതീശൻ