കോട്ടയം: കോട്ടയം കോതനല്ലൂരിൽ സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയാണ് (26) മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് ആതിരയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
സുഹൃത്തായ അരുൺ, ആതിരക്കെതിരെ ഫേസ്ബുക്കിലൂടെ വൻ സൈബർ ആക്രമണം നടത്തിയിരുന്നു. ഈ സുഹൃത്തുമായുള്ള സൗഹൃദം പെൺകുട്ടി ഏറെനാൾ മുമ്പ് ഉപേക്ഷിച്ചതാണ്. കഴിഞ്ഞ ദിവസം ആതിരയുടെ ചിത്രങ്ങളും മറ്റും അരുൺ അയാളുടെ ഫേസ്ബുക്ക് വാളിൽ നിരന്തരമായി പങ്കുവെച്ചിരുന്നു. പിന്നാലെ, പെൺകുട്ടി ഇന്നലെ കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പോലീസ് ആതിരയെ നേരിട്ട് വിളിച്ചു കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. എന്നാൽ, ഇന്ന് രാവിലെ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, അരുൺ വിദ്യാധരൻ ഇപ്പോൾ ഒളിവിലാണെന്നാണ് വിവരം. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബർ ആക്രമണത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Most Read: തിരൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ആർപിഎഫ് അന്വേഷണം ആരംഭിച്ചു