ചെന്നൈ: ബുറെവി ചുഴലിക്കാറ്റ് മൂലമുള്ള അതിശക്‌തമായ മഴയിൽ തമിഴ്‌നാട്ടിൽ കനത്ത നാശം. 3 ദിവസമായി തുടരുന്ന മഴയിൽ 7 പേർ മരിച്ചു. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. വെള്ളിയാഴ്‌ച രാവിലെ തമിഴ്‌നാട് തീരം തൊട്ട ബുറെവി രാമനാഥപുരത്തിന് സമീപം 3 മണിക്കൂർ നിശ്‌ചലമായതാണ് മഴ ശക്‌തി ആർജ്‌ജിക്കാൻ കാരണം. ചുഴലിക്കാറ്റിന്റെ തീവ്രത പിന്നീട് കുറഞ്ഞു.
ചെന്നൈ നഗരത്തിലെ അണ്ണാശാലൈ ഉൾപ്പടെ പ്രധാന റോഡുകളെല്ലാം വെള്ളത്തിന് അടിയിലാണ്. ചെന്നൈയിൽ നിന്ന് തൂത്തുക്കുടി, മധുര, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള 12 വിമാന സർവീസുകൾ റദ്ദാക്കി. തെക്കൻ തമിഴ്‌നാട്ടിലെ പത്തിലധികം ജില്ലകളിൽ ഒരു ലക്ഷത്തിലധികം ഏക്കർ കൃഷി നശിച്ചതായി പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു.
നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ജലാശയങ്ങൾ നിറഞ്ഞു. പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. ചിദംബരം നടരാജ ക്ഷേത്രം ചരിത്രത്തിൽ ആദ്യമായി വെള്ളത്തിനടിയിലായി.
ജലനിരപ്പ് ഉയരുന്നതിനാൽ ചെന്നൈ ചെമ്പരപാക്കം ഡാമിൽ നിന്ന് 3,000 ഘനയടി വെള്ളം തുറന്നുവിട്ടു. ഇതുമൂലം അഡയാറിൽ വെള്ളം കവിഞ്ഞൊഴുകുകയാണ്. രാമേശ്വരം, പാമ്പൻ, മണ്ഡപം ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്‌ധമാണ്. രാമേശ്വരത്തേക്കുള്ള ട്രെയിൻ, ബസ് സർവീസുകൾ റദ്ദാക്കി. പുതുച്ചേരിയിലും കനത്ത മഴ തുടരുന്നതായാണ് റിപ്പോർട്ടുകൾ.
Read also: ഡിസംബർ 8ന് കർഷകരുടെ ദേശീയ ബന്ദ്, പ്രക്ഷോഭം ശക്‌തമാക്കും