ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ തമിഴ്‌നാട്ടിൽ അതീവ ജാഗ്രത. അതിശക്‌തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ ചെന്നൈ നഗരത്തിൽ പല സ്‌ഥലങ്ങളും വെള്ളത്തിനടിയിലായി. പലയിടത്തും വൈദ്യുതി ബന്ധം വിച്‌ഛേദിച്ചു. ഇന്ന് പുലർച്ചെ കരതൊടുന്ന ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ, വൈകിട്ട് വരെ അതിശക്‌തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
മുൻകരുതലിന്റെ ഭാഗമായി ചെന്നൈ അടക്കമുള്ള ആറ് ജില്ലകളിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്‌ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ചെന്നൈയിൽ അടക്കം റെഡ് അലർട് പ്രഖ്യാപിച്ചതിനാൽ അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. അടിയന്തിര സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവിൽ വടക്കൻ തമിഴ്‌നാട് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. നാളെ പുലർച്ചയോടെ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‌ലിപട്ടണത്തിനും ഇടയിൽ കരതൊടുമെന്നാണ് നിലവിലെ നിഗമനം. ചെങ്കൽപേട്ട്, കഞ്ഞീപുരം, ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വേഗത്തിൽ അതിശക്‌തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചെന്നൈയിൽ നിന്നുള്ള 20 വിമാന സർവീസുകൾ റദ്ദാക്കി. ചില വിമാനങ്ങൾ ബെംഗളുരുവിലേക്ക് തിരിച്ചുവിട്ടു. 23 വിമാനങ്ങൾ വൈകും. കേരളത്തിലേക്ക് അടക്കമുള്ള 118 ട്രെയിനുകൾ റദ്ദാക്കി. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മെട്രോ, സബോർബൻ ട്രെയിൻ സർവീസുകളും റദ്ദാക്കി. അതേസമയം, ചുഴലിക്കാറ്റ് കണക്കിലെടുത്ത് മറീന ബീച്ച്, കാശിമേട് തുറമുഖം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും പോലീസ് നിരോധിച്ചിട്ടുണ്ട്.
Most Read| മുണ്ടുടുത്തു; വിരാട് കോലിയുടെ റസ്‌റ്റോറന്റിൽ യുവാവിന് പ്രവേശനം നിഷേധിച്ചെന്ന് പരാതി