നാഗർകോവിൽ: തമിഴ്‌നാട്ടിൽ ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിലിനടുത്ത് സുരേഷ് എന്ന 27കാരനായ യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉയർന്ന ജാതിയിലെ യുവതിയുമായി പ്രണയത്തിലായ സുരേഷിനെ കൊലപ്പെടുത്തിയതാണെന്നും ദുരഭിമാന കൊലയാണ് നടന്നതെന്നും കുടുംബം ആരോപിക്കുന്നു.
സുരേഷിന്റെ മരണം കൊലപാതകമാണ് എന്നാരോപിച്ച് കുടുംബം പരാതി നൽകിയെന്നും എന്നാൽ ഇയാൾ ആത്‌മഹത്യ ചെയ്യുകയായിരുന്നു എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം എന്നും പുതുപാണ്ടി പോലീസ് അറിയിച്ചു.
കോളേജിൽ പഠിക്കുന്ന കാലത്ത് തങ്ങളെക്കാൾ ഉയർന്ന ജാതിയിലുള്ള യുവതിയുമായി സുരേഷ് പ്രണയത്തിലാവുകയും ഇത് അറിഞ്ഞ യുവതിയുടെ കുടുംബം ബന്ധം സമ്മതിച്ചില്ലെന്നും സുരേഷിന്റെ സഹോദരൻ സുമൻ പുതുപാണ്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
നവംബർ ഏഴിന് സുരേഷിനെതിരെ പരാതി ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ വൈകിട്ട് അഞ്ച് മണിയായിട്ടും സ്‌റ്റേഷനിൽ നിന്ന് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ സുരേഷിനെ റോഡ് സൈഡിൽ കണ്ടെത്തുകയായിരുന്നു. സുരേഷിന്റെ കഴുത്തിലും പുറകിലും നിലത്തിട്ട് വലിച്ചതുപോലെയുള്ള അടയാളങ്ങൾ ഉണ്ടായിരുന്നതായും സുമൻ പറഞ്ഞു.
എന്നാൽ സുരേഷ് സ്‌റ്റേഷനിൽ എത്തിയിട്ടില്ല എന്നാണ് പുതുപാണ്ടി പോലീസ് അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് സുരേഷിന്റെ കുടുംബത്തിന്റെ നിലപാട്.
Read also: 1947ലേത് ഭിക്ഷ, യഥാർഥ സ്വാതന്ത്ര്യം മോദി വന്നതിന് ശേഷം; വിവാദമായി കങ്കണയുടെ പരാമർശം