ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ അധികൃതർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് അലഹബാദ് ഹൈക്കോടതി. ഓക്‌സിജന്‍ ലഭിക്കാത്തതുകൊണ്ട് മാത്രം ആശുപത്രികളില്‍ കോവിഡ് രോഗികള്‍ മരണത്തിന് കീഴടങ്ങുന്നത് ക്രിമിനല്‍ ആക്‌ടാണെന്നും കൂട്ടക്കൊലയില്‍ കുറഞ്ഞതൊന്നുമല്ല നടക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ജസ്‌റ്റിസ് സിദ്ധാര്‍ത്ഥ വര്‍മ്മയും ജസ്‍റ്റിസ് അജിത് കുമാറും ഉള്‍പ്പെട്ട ബെഞ്ചാണ് യുപി സർക്കാരിനെതിരെ പരാമര്‍ശം നടത്തിയത്. പ്രാണവായു ലഭിക്കുന്നില്ല എന്ന കാരണം കൊണ്ട് കോവിഡ് രോഗികള്‍ മരിച്ച് വീഴുന്നത് കാണുമ്പോള്‍ തങ്ങള്‍ക്ക് വേദനിക്കുന്നുണ്ടെന്നും ശാസ്‌ത്രം ഇത്രമാത്രം പുരോഗമിച്ചിരിക്കുന്ന അവസ്‌ഥയില്‍ എങ്ങനെയാണ് നമ്മുടെ മനുഷ്യരെ ഇങ്ങനെ മരിക്കാന്‍ വിടാന്‍ കഴിയുന്നതെന്നും കോടതി ചോദിച്ചു.
കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ യുപിയില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ഓക്‌സിജൻ ഇല്ലെന്ന വാർത്ത അടിസ്‌ഥാന രഹിതമാണെന്നും ഇത്തരം വാർത്തകൾ പുറത്തുവിട്ടാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു.
Read also: യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പ്; അയോധ്യയിലും മധുരയിലും ബിജെപിക്ക് തിരിച്ചടി