ലഖ്‌നൗ: യുപിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വൻ തിരിച്ചടി നേരിട്ട് ബിജെപി. അയോധ്യയില്‍ 40 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ വെറും ആറ് സീറ്റുകളിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. അതേസമയം, 24 സീറ്റുകൾ നേടിക്കൊണ്ട് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി മികച്ച വിജയമാണ് കാഴ്‌ചവെച്ചത്.
മധുരയിലും സ്‌ഥിതി വ്യത്യസ്‌തമല്ല. 33 സീറ്റുകളില്‍ എട്ട് സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ഗൊരഖ്പൂരില്‍ ബിജെപിക്കും സമാജ്‌വാദി പാര്‍ട്ടിക്കും 20 സീറ്റുകള്‍ വീതം ലഭിച്ചു. കോണ്‍ഗ്രസിനും ആംആദ്മിക്കും ഒരു സീറ്റ് വീതവും നേടാനായി. യോഗി ആദിത്യനാഥ് സർക്കാർ രണ്ടാംതവണ ജനവിധി തേടാൻ ഒരുങ്ങുമ്പോഴാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തിരിച്ചടി.
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലായിരുന്നു യുപിയില്‍ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ 500ല്‍ അധികം അധ്യാപകരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടർന്ന് വോട്ടെണ്ണല്‍ നീട്ടണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
Read also: യാത്രക്കാരില്ല; പത്തു ദിവസത്തിനുള്ളിൽ 18 തീവണ്ടികൾ റദ്ദാക്കി