ബെംഗളൂരു: കന്നഡ സൂപ്പർ സ്‌റ്റാർ പുനീത് രാജ്‌കുമാറിന്റെ വിയോഗം ഉൾക്കൊള്ളാൻ തെന്നിന്ത്യൻ സിനിമാ ലോകത്തിനും ആരാധകർക്കും ഇനിയുമായിട്ടില്ല. ഒക്‌ടോബർ 28നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അപ്പു എന്ന് ആരാധകർ സ്‌നേഹത്തോടെ വിളിച്ചിരുന്ന പുനീത് രാജ്‌കുമാറിന്റെ മരണം. അദ്ദേഹത്തിന്റെ വിയോഗത്തിൽ മനംനൊന്ത് കർണാടകയിൽ ഇതുവരെ പത്ത് പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.
മരിച്ചവരിൽ ഏഴ് പേർ ആത്‌മഹത്യ ചെയ്‌തവരാണ്. മൂന്ന് പേർ പുനീതിന്റെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിലുണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പുനീതിന്റെ മരണത്തിന് പിന്നാലെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിരവധി ആത്‌മഹത്യാ ശ്രമങ്ങളും നടന്നിരുന്നു. ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങൾ എടുക്കരുതെന്ന് ആരാധകരോട് അഭ്യർഥിച്ച് താരത്തിന്റെ സഹോദരങ്ങളായ ശിവരാജ് കുമാറും രാഘവേന്ദ്ര രാജ്‌കുമാറും രംഗത്തെത്തി.
സിനിമാ ജീവിതത്തിന് പുറമേ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന പുനീത് ആരാധകർക്ക് ആദർശ മാതൃകയായിരുന്നു. മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന താരത്തിന്റെ ആഗ്രഹവും കുടുംബം നിറവേറ്റിയിരുന്നു. ഇതേ പാത പിന്തുടർന്ന് നിരവധി ആരാധകരാണ് തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പുവെച്ചത്. എന്നാൽ, മൂന്ന് ആരാധകർ കണ്ണുകൾ ദാനം ചെയ്യാനായി ജീവനൊടുക്കിയെന്ന വാർത്തയും ഇതിനിടെ പുറത്തുവന്നിരുന്നു.
Also Read: ബിജെപി നേതാക്കൾക്ക് നേരെ പ്രതിഷേധം; കർഷകർക്കെതിരെ കേസെടുത്തു