തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്‌വി പ്രദീപിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകൾ നീക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇടിച്ച ലോറി ലോഡെടുത്തത് മുതലുള്ള സഞ്ചാര വിവരം പൊലീസ് ശേഖരിച്ചു. വ്യക്‌തത വരുത്താൻ ഇന്നലെ കൂടുതൽ സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഡ്രൈവറുടെ മൊഴി പരിശോധിച്ച ശേഷമാവും കൂടുതൽ നടപടികളെന്നും പൊലീസ് പറഞ്ഞു.
ആക്രമിക്കപ്പെടുമോ എന്ന ഭയത്താലാണ് അപകട ശേഷം ലോറി നിർത്താതെ പോയതെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാൽ അപകടം നടന്നത് അറിഞ്ഞിട്ടില്ലെന്നാണ് വാഹന ഉടമ നൽകിയ മൊഴിയിൽ പറയുന്നത്.
ഇവരുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസ് പരിശോധിക്കുന്നത്. കേസിൽ അറസ്‌റ്റിലായ ഡ്രൈവർ ജോയിയെ റിമാൻഡ് ചെയ്‌തു. തിരുവനന്തപുരം നഗരത്തിൽ വെച്ച് പ്രദീപിനെ ഇടിച്ചിട്ട ലോറി നിർത്താതെ പോയതോടെ വലിയ ദുരൂഹത ഉയർന്നിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് പ്രദീപിന്റെ കുടുംബവും രംഗത്ത് വന്നിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് വാഹനം കണ്ടെത്തിയതും ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തതും.
Read Also: കസറ്റഡിയിൽ എടുക്കുന്നത് തടയണം; സിഎം രവീന്ദ്രന്റെ ഹരജി ഹൈക്കോടതി തള്ളി