കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്നുള്ള 24കാരി വിസ്‌മയയുടെ മരണം അന്വേഷിക്കുന്ന സംഘം മൃതദേഹം പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്‌ടർമാരുടെയും ഫോറന്‍സിക് ഡയറക്‌ടറുടെയും മൊഴി രേഖപ്പെടുത്തി. പോസ്‌റ്റുമോർട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്ന് ഡോക്‌ടർമാരുടെയും ഫോറന്‍സിക് ഡയറക്‌ടര്‍ ശശി കലയുടെയും മൊഴികളാണ് അന്വേഷണ സംഘം ശേഖരിച്ചത്.
ഭർതൃ വീട്ടിലെ ശുചിമുറിയുടെ ജനാലയില്‍ കെട്ടിയിരുന്ന ടര്‍ക്കി കഴുത്തില്‍ മുറുക്കിയാണ് വിസ്‌മയ മരിച്ചത്. ഇത് വിസ്‌മയ സ്വയം ചെയ്‌തതാണോ അതോ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണോ എന്ന ചോദ്യത്തിനാണ് ഡോക്‌ടർമാരില്‍ നിന്ന് പോലീസ് ഉത്തരം തേടിയത്. വിസ്‌മയയുടെ കഴുത്തിലെ പാടുകള്‍, അതിന്റെ ആഴം, സ്വയം തൂങ്ങുമ്പോഴും മറ്റൊരാള്‍ കെട്ടിത്തൂക്കുമ്പോഴുമുള്ള വ്യത്യാസം, ടര്‍ക്കി കഴുത്തില്‍ മുറുകുമ്പോഴും മറ്റൊരാള്‍ മുറുക്കുമ്പോഴുമുള്ള മാറ്റം തുടങ്ങിയ ചോദ്യങ്ങള്‍ക്കും അന്വേഷണ സംഘം ഡോക്‌ടർമാരില്‍ നിന്ന് ഉത്തരം തേടി.
ശുചി മുറിയില്‍ സംഭവ ദിവസം ഫോറന്‍സിക് ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയുടെ വിശദാംശങ്ങള്‍ ഫോറന്‍സിക് ഡയറക്‌ടറില്‍നിന്ന് അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. അതേസമയം, വിസ്‌മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, കിരണിന്റെ അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തി.
കിരണിന്റെ ഫോണുകള്‍ പോലീസ് ശാസ്‌ത്രീയ പരിശോധനക്കും വിധേയമാക്കി. ഇവയുടെ വിശദാശംങ്ങള്‍ ഉടന്‍ ലഭിക്കും. കിരണിന്റെ അക്കൗണ്ടുകളിലെ ഇടപാടുകളും പോലീസ് വിശദമായി പരിശോധിക്കുകയാണ്.
അതേസമയം, വിസ്‌മയ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. നിലവിൽ റിമാൻഡിൽ കഴിയുന്ന കിരൺ കുമാറിനെ കസ്‌റ്റഡിയിൽ വാങ്ങാനായി ശാസ്‌താംകോട്ട കോടതിയിലാണ് പോലീസ് അപേക്ഷ നൽകുക. ഫോൺ വിവരങ്ങൾ സമാഹരിക്കാൻ ഉള്ളതുകൊണ്ടാണ് കസ്‌റ്റഡി അപേക്ഷ നൽകാൻ വൈകിയതെന്ന് പോലീസ് പറഞ്ഞു.
Most Read: ബയോവെപ്പൺ പരാമർശം; ഐഷ സുൽത്താനക്ക് മുൻകൂർ ജാമ്യം അനുവദിച്ചു