കൊച്ചി: രാജ്യദ്രോഹ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഐഷക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇവരെ കവരത്തി പോലീസ് ഇന്നലെ വിട്ടയച്ചിരുന്നു. ഇപ്പോൾ ക്വാറന്റയ്‌നിൽ തുടരുന്ന ഐഷക്ക് ദ്വീപിൽ നിന്ന് മടങ്ങാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ കേസ് പരിഗണിക്കുമ്പോഴാണ് ഇവർക്ക് മുൻകൂർ ജാമ്യം നൽകുന്നതായി ഹൈക്കോടതി അറിയിച്ചത്. ചോദ്യം ചെയ്‌ത് വിട്ടയച്ചെങ്കിലും ഐഷക്ക് എതിരായ കേസ് നിലനിൽക്കുന്നത് കൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ചാനൽ ചർച്ചക്കിടെ അബദ്ധത്തിൽ ബയോവെപ്പൺ പരാമർശം നടത്തിയെന്നാണ് ഐഷ നേരത്തെ കോടതിയിൽ അറിയിച്ചത്. തനിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുന്നതുവരെ തന്റെ ഭാഗം വിശദീകരിക്കാനോ, തിരുത്ത് കൊടുക്കുവാനോ ചാനൽ തയ്യാറായില്ലെന്നും ഐഷ കോടതിയെ അറിയിച്ചു. എന്നാൽ, കൃത്യമായ ബോധ്യത്തോടെയാണ് ഹരജിക്കാരി കേന്ദ്ര സർക്കാരിനെതിരെ രാജ്യദ്രോഹ പരാമർശം നടത്തിയത് എന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം.
അതിനിടെ, ചോദ്യം ചെയ്യലിനായി ദ്വീപിലെത്തിയ ഐഷ സുൽത്താന കോവിഡ് മാനദണ്ഡ ലംഘനം നടത്തിയെന്ന് തെളിയിക്കുന്ന രേഖകളും ഭരണകൂടം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
Read also: ഗംഗാനദിയില്‍ വീണ്ടും മൃതദേഹങ്ങള്‍; 24 മണിക്കൂറിനിടെ സംസ്‌കരിച്ചത് 40 എണ്ണം