ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ വധശിക്ഷ വിധിച്ച ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥരുമായി ഖത്തറിലെ ഇന്ത്യൻ അംബാസിഡർ കൂടിക്കാഴ്‌ച നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു. ഡിസംബർ മൂന്നിന് ഇന്ത്യൻ അംബാസിഡർക്ക് ജയിലിലെത്തി വധശിക്ഷക്ക് വിധിച്ച എട്ടുപേരെയും കാണാൻ കോൺസുലർ അനുമതി നൽകിയിരുന്നതായി അദ്ദേഹം അറിയിച്ചു.
ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചിരുന്നു. കഴിഞ്ഞ മാസം ഒമ്പതിനാണ് കേന്ദ്ര സർക്കാർ അപ്പീൽ ഫയൽ ചെയ്‌തത്. ഇന്ത്യയുടെ ഹരജികളിൽ ഇതുവരെ രണ്ടുതവണ വാദംകേട്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. നവംബർ 23നും 30നുമായിരുന്നു അത്. വിഷയം സൂക്ഷ്‌മമായി പരിശോധിച്ചു വരികയാണ്. നിയമപരമായ എല്ലാ വഴികളിലൂടെയും ശ്രമിക്കുന്നുണ്ട്, അതിനായി എല്ലാ സഹായങ്ങളും കോൺസുലർ നൽകുന്നുണ്ടെന്നും അരിന്ദം ബാഗ്‌ചി പറഞ്ഞു.
നാവികരുമായി കൂടിക്കാഴ്‌ച നടത്താണ കോൺസുലർ അനുവാദം നൽകിയതിനെ ശുഭസൂചനയായാണ് കാണുന്നത്. പ്രശ്‌നവുമായി ബന്ധപ്പെട്ടു ഉയരുന്ന ആശങ്ക പരിഹരിക്കാൻ ഇതിലൂടെ സാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. ദോഹയിലെ അൽ ദഹ്റ ഗ്ളോബൽ ടെക്‌നോളജീസ് കമ്പനി ഉദ്യോഗസ്‌ഥരായ എട്ടു പേർക്കാണ് ഖത്തറിൽ വധശിക്ഷ വിധിച്ചത്. ഇതിൽ ഒരാൾ മലയാളിയാണ്. മുൻ ഉന്നത നാവിക ഉദ്യോഗസ്‌ഥരാണ് ഇവർ. ഒരു വർഷമായി ഇവർ തടവിലാണ്.
കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 30ന് അർധരാത്രിയിലാണ് ഖത്തർ സുരക്ഷാസേന ഒരു മലയാളിയടക്കം എട്ടുപേരെ അറസ്‌റ്റ് ചെയ്‌തത്. ഒക്‌ടോബർ മൂന്നിന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിന് ശേഷമാണ് എട്ടുപേരും ഏകാന്ത തടവിലാണെന്ന വിവരം പുറത്തുവന്നത്. അതിനിടെ, ദുബായിൽ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് ആൽതാനിയും നടത്തിയ കൂടിക്കാഴ്‌ചയിൽ വിഷയം ചർച്ച ചെയ്‌തിരുന്നു.
തിരുവനന്തപുരം സ്വദേശിയെന്ന് കരുതുന്ന രാഗേഷ് ഗോപകുമാർ, പൂർണേന്ദു തിവാരി, നവതേജ് സിങ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്‌ട്, അമിത് നാഗ്‌പാൽ, സുഗുനകർ പകാല, സഞ്‌ജീവ് ഗുപ്‌ത എന്നിവർക്കാണ് കോർട്ട് ഓഫ് ഫസ്‌റ്റ് ഇൻസ്‌റ്റൻസ് വധശിക്ഷ വിധിച്ചത്. ഖത്തർ നാവികസേനയ്‌ക്ക് ഇറ്റാലിയൻ കമ്പനി ഫിൻസാന്റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിന് ചോർത്തി കൊടുത്തുവെന്നാണ് ഇവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം.
Most Read| ചൈനയിലെ ന്യുമോണിയ; ഇന്ത്യയിലും സ്‌ഥിരീകരിച്ചെന്ന റിപ്പോർട് തള്ളി കേന്ദ്രം