റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഒരു മാസം മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ സൗദി അറേബ്യയുടെ തീരുമാനം. ഞായറാഴ്‌ച മുതൽ നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ പരിപാടികളും സിനിമാ പ്രദര്‍ശനവും ഉൾപ്പടെ ഉള്ളവ ഞായറാഴ്‌ച മുതല്‍ അനുവദിക്കും.
എന്നാല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യയും യുഎഇയും ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നും നേരിട്ട് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.
ഒരു മാസം മുന്‍പ് അടച്ച സിനിമാ ശാലകളും ജിമ്മുകളും വിനോദ കേന്ദ്രങ്ങളും സ്‌പോര്‍ട്‌സ് സെന്ററുകളും ഞായറാഴ്‌ച മുതൽ വീണ്ടും തുറക്കും. റസ്‌റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ഷോപ്പിംഗ് മാളുകളിലും ഗെയിമുകളും വിനോദ പരിപാടികളും അനുവദിക്കും. അതേസമയം, പാര്‍ട്ടികള്‍ക്കും മറ്റു ഇവന്റുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.
വിവാഹ പാര്‍ട്ടികള്‍, കോര്‍പറേറ്റ് മീറ്റിങ്ങുകള്‍ തുടങ്ങിയവയും അനുവദിക്കില്ല. അനുവദിക്കപ്പെട്ട പരിപാടികളില്‍ പരമാവധി 20 പേര്‍ക്ക് മാത്രമേ പ്രവേശനാനുമതി ഉണ്ടാകൂ. ഏവരും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. മരണാനന്തര ചടങ്ങുകളിലും മറ്റും ആളുകളുടെ എണ്ണം നിയന്ത്രിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
നിയമ ലംഘകര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനം തടയുന്നതിനായി ഫെബ്രുവരി ആദ്യമാണ് സൗദിയില്‍ പ്രത്യേക നിയന്ത്രണം കൊണ്ടുവന്നത്.
Also Read: കുവൈറ്റ് ഇന്ത്യൻ എംബസി സേവനങ്ങള്‍ നിർത്തിവെച്ച നടപടി നീട്ടി