ന്യൂഡെൽഹി: രോഹിണി കോടതിയിലെ വെടിവെപ്പ് കേസിൽ ഗുണ്ടാ നേതാവ് ടില്ലു താജ്‌പുരിയയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. മണ്ടോലി ജയിലിൽ എത്തിയാണ് അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്‌തത്. കോടതിയിൽ നടന്ന വെടിവെപ്പിന്റെ പ്രധാന സൂത്രധാരനെന്ന് പോലീസ് കരുതുന്ന ആളാണ് ടില്ലു താജ്‌പുരിയ. ഗോഗിയെ വധിക്കാനായി മണ്ഡോലി ജയില്‍ വച്ചാണ് ടില്ലു ഗൂഢാലോചന നടത്തിയതെന്നാണ് അനുമാനം.
സുനിൽ എന്നാണ് ടിലു താജ്‌പുരിയുടെ ശരിയായ പേര്. മറ്റൊരു കേസിൽ ഡെൽഹി പോലീസിന്റെ പിടിയിലായ ഇയാളിപ്പോൾ റിമാൻഡിലാണ്. ഗോഗിയുടേയും ടിലു താജ്‌പുരിയുടെയും സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ ഇതുവരെ 25 പേർ കൊലപ്പെട്ടെന്നാണ് ഡെൽഹി പോലീസ് പറയുന്നത്. ഡെൽഹി രോഹിണി കോടതിയിൽ 24ആം തിയതിയാണ് വെടിവെപ്പ് നടന്നത്. മാഫിയ സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.
കുപ്രസിദ്ധ ഗുണ്ടാ തലവൻ ഗോഗിയും, രണ്ട് ആക്രമികളുമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കി വിചാരണ നടത്തുന്നതിന് ഇടയിലാണ് വെടിവെപ്പുണ്ടായത്. അക്രമത്തില്‍ ആറ് പേർക്ക് വെടിയേറ്റിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഉമങ്ക്, വിനയ് എന്നിവരാണ് അറസ്‌റ്റിലായത്. ജിതേന്ദ്ര ഗോഗിയെ വധിക്കാനെത്തിയ അക്രമികള്‍ക്ക് സഹായം നൽകിയവരാണ് ഇവർ.
Read Also: പുരാവസ്‌തു തട്ടിപ്പ് കേസ്; മോൺസണുമായി ഇന്ന് തെളിവെടുപ്പ് നടത്തും