ന്യൂഡെൽഹി: രോഹിണി കോടതിയിൽ നടന്ന വെടിവെപ്പിന്റെ പശ്‌ചാത്തലത്തിൽ ഡെൽഹിയിലെ എല്ലാ ജയിലുകൾക്കും ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലുകൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദ്ദേശം. തീഹാർ, രോഹിണി, മൺഡോലി എന്നീ ജയിലുകൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.
അതേസമയം, കോടതികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലും ഡെൽഹി ഹൈക്കോടതിയിലും ഹരജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര- സംസ്‌ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം ഡെൽഹി പോലീസ് പരിശോധിച്ച് വരികയാണ്. രോഹിണി കോടതിയിലെ സിസിടിവി ദൃശ്യങ്ങൾ ഡെൽഹി പോലീസ് ഇന്ന് പരിശോധിക്കും. ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുക. ആക്രമണം നടന്ന സാഹചര്യത്തിൽ കോടതിയിൽ സുരക്ഷ വർധിപ്പിക്കണമെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണയും ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: തിരുവനന്തപുരം നഗരസഭയിലെ ഫണ്ട് തിരിമറി; അന്വേഷണം നടത്തണമെന്ന് ആവശ്യം