ന്യൂഡെല്‍ഹി: രാജ്യത്ത് രൂക്ഷമാകുന്ന ഓക്‌സിജന്‍ ക്ഷാമത്തില്‍ നിലപാട് കടുപ്പിച്ച് ഡെല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ എടുക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ കേന്ദ്ര, സംസ്‌ഥാന, പ്രാദേശിക ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്‌ഥര്‍ തടസം നിന്നാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസുമാരായ വിപിന്‍ സാംഘിയും രേഖ പല്ലിയുമാണ് കര്‍ശന നിലപാട് സ്വീകരിച്ചത്.
കോവിഡ് ഗുരുതരമായി ബാധിച്ച രോഗികളുടെ ചികിൽസക്ക് ഓക്‌സിജന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാജ അഗ്രാസെന്‍ ഹോസ്‌പിറ്റല്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഓക്‌സിജന്‍ വിതരണത്തിന് തടസം വരുത്തുന്ന ഒരാളെയും വെറുതെവിടില്ലെന്ന് കോടതി പറഞ്ഞത്.
വിഷയത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കേന്ദ്രം പൗരൻമാരുടെ ജീവിക്കാനുള്ള മൗലികാവകാശം സംരക്ഷിക്കണം. ഓക്‌സിജന്‍ ക്ഷാമം കാരണം ജനങ്ങള്‍ മരിക്കുന്നത് കാണാനാകില്ല. മനുഷ്യ ജീവനുകള്‍ സര്‍ക്കാരിന് വിഷയമല്ലേയെന്നും ഡല്‍ഹി ഹൈക്കോടതി ചോദിച്ചിരുന്നു. ഇന്നത്തെ അടിയന്തിര സാഹചര്യത്തിൽ യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ ഓക്‌സിജൻ ക്ഷാമം മറികടക്കണമെന്ന് കോടതി പറഞ്ഞിരുന്നു.
Read also: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എന്‍വി രമണ ചുമതലയേറ്റു