ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിശദീകരണം തേടി ഡെൽഹി ഹൈക്കോടതി. ആക്രമണത്തിൽ വിമർശനം ഉന്നയിച്ച ഹൈക്കോടതി ഭയത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കാൻ ശ്രമം നടന്നതായും വ്യക്‌തമാക്കി. ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് വിപിന്‍ സാംഘി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ആക്രമണത്തിൽ ഡെൽഹി പോലീസിനോട് വിശദീകരണം തേടിയത്.
അക്രമികള്‍ നിയമം കൈയിലെടുത്തതായും, ആക്രമണം നടക്കുമ്പോൾ പോലീസിന്റെ എണ്ണം പരിമിതമായിരുന്നു എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ അക്രമം സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ഒപ്പം തന്നെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചു വെക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
അന്വേഷണ പുരോഗതി വ്യക്‌തമാക്കി രണ്ടാഴ്‌ചയ്‌ക്കകം ഡെല്‍ഹി പോലീസ് തല്‍സ്‌ഥിതി റിപ്പോര്‍ട് സമര്‍പ്പിക്കണമെന്നാണ് കോടതി വ്യക്‌തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് കെജ്‌രിവാളിന്റെ വസതിക്ക് നേരെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് പോലീസ് ബാരിക്കേഡുകൾ തകർത്തെത്തിയ ഇവർ വസതിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.
Read also: ചണ്ഡീഗഡ് ഉടൻ പഞ്ചാബിലേക്ക് മാറ്റണം; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മൻ