പാലക്കാട്: വാളയാറിൽ യുവാവിനെ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി. ശമ്പള കുടിശിക ആവശ്യപ്പെട്ടതിന് മുൻ കമ്പനി ഉടമ ക്വട്ടേഷൻ നൽകി മർദ്ദിച്ചതായാണ് പരാതി. ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. അട്ടപ്പാടി സ്വദേശിയായ പ്രജീഷിനാണ് മർദ്ദനമേറ്റത്.
കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. കിണാശ്ശേരിയിലുള്ള ഫൈബർ ഡോർ കമ്പനിയിലാണ് പ്രജീഷ് മുൻപ് ജോലി ചെയ്‌തിരുന്നത്. പിന്നീട് കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഒരു കമ്പനിയിലേക്ക് ജോലി മാറി. പ്രജീഷിന്റെയും ഒപ്പമുണ്ടായിരുന്ന രണ്ട് പേരുടെയും ശമ്പള കുടിശിക ആവശ്യപ്പെട്ട് പഴയ കമ്പനി ഉടമയെ നിരന്തരം വിളിക്കുമായിരുന്നു.
ഇതിൽ പ്രകോപിതനായ ഉടമ ക്വട്ടേഷൻ നൽകിയെന്നാണ് പ്രജീഷ് ആരോപിക്കുന്നത്. ശരീരമാസകലം മർദ്ദനമേറ്റ പ്രജീഷ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ ഒരാളെ വാളയാർ പോലീസ് അറസ്‌റ്റ് ചെയ്‌തു. പിരിയാരി സ്വദേശിയായ റിഫാസാണ് പിടിയിലായത്. പ്രജീഷ് മുമ്പ് ജോലി ചെയ്‌തിരുന്ന കമ്പനിയുടെ ഉടമ മുജീബ് ഉൾപ്പടെ ഇനിയും ഏഴ് പേരെ കേസിൽ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
Most Read: ബാങ്ക് വായ്‌പാ തട്ടിപ്പ് കേസ്; അറ്റ്ലസ് രാമചന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുക്കൾ കണ്ടുകെട്ടി