കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പിജി സിലബസ് വിവാദത്തില്‍ സർക്കാർ ഇടപെടൽ. ഉന്നത വിദ്യാഭ്യാസ വകുപ്പ് വൈസ് ചാൻസലറോട് റിപ്പോർട് തേടി. റിപ്പോർട് ലഭിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിഷയം പരിശോധിക്കും.
വർഗീയത സിലബസിന്റെ ഭാഗമാകുന്നത് അപകടകരമാണ്. സിലബസ് ഉണ്ടാക്കിയത് വിസി അറിഞ്ഞു കൊണ്ടാകണമെന്നില്ല. സിലബസ് മരവിപ്പിക്കണമോയെന്ന് വിസിയുടെ വിശദീകരണത്തിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സിലബസ് പഠിപ്പിച്ച് തുടങ്ങിയിട്ടില്ല. വിഷയം പക്വതയോടെ കൈകാര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിവാദ സിലബസ് മരിവിപ്പിക്കാമെന്ന് വിസി ഉറപ്പ് നൽകിയെന്നാണ് കെഎസ്‍യു വ്യക്‌തമാക്കുന്നത്. വിസിയുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് നേതാക്കളുടെ പ്രതികരണം. സിലബസ് പരിശോധിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്ന് വിസി ഉറപ്പു നല്‍കിയതായും കെഎസ്‍യു നേതാക്കള്‍ പറഞ്ഞു.
വിഷയത്തിൽ കെഎസ്‍യു, യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി, എംഎസ്എഫ് പ്രവർത്തകർ യൂണിവേഴ്സിറ്റിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ സിലബസിനെ പിന്തുണച്ച് യൂണിവേഴ്‌സിറ്റി യൂണിയൻ ഭരിക്കുന്ന എസ്എഫ്ഐ രംഗത്തെത്തി. സവര്‍ക്കറുടെ പുസ്‌തകം വിമര്‍ശനാത്‌മകമായി പഠിക്കണമെന്നാണ് യൂണിയന്‍ ചെയര്‍മാന്‍ എംകെ ഹസന്‍ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
National News: ഉൽസവങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം; തമിഴ്‌നാട്ടിൽ വിലക്ക് ഒക്‌ടോബർ 31 വരെ