പത്തനംതിട്ട: കോവിഡ് വ്യാപന സാഹചര്യത്തില്‍ കുഭംമാസ പൂജക്ക് നടതുറക്കുമ്പോള്‍ ശബരിമലയില്‍ തീര്‍ഥാടകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നത. പതിനയ്യായിരം പേര്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. ഇക്കാര്യത്തില്‍ തന്ത്രി ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം ചോദിക്കാതെ ദേവസ്വം ബോര്‍ഡ് സ്വന്തം നിലക്ക് കത്തയക്കുക ആയിരുന്നുവെന്ന് വിമർശനമുണ്ട്.
മണ്ഡല–മകരവിളക്ക് കാലത്ത് കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും ശബരിമലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുതലായിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെയാണ് ദേവസ്വം ബോര്‍ഡ് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ തന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കും വിയോജിപ്പുണ്ട്. സർക്കാരും ഇതിൽ അനുകൂല നിലപാടല്ല പ്രകടിപ്പിക്കുന്നത്.
വിഷയത്തിൽ നാളെ അന്തിമ തീരുമാനം ഉണ്ടായേക്കും. ദർശനത്തിന് എത്തുന്നവർ പൊലീസിന്റെ വെർച്വൽ ക്യു സംവിധാനത്തിൽ മുൻകൂട്ടി ബുക്കു ചെയ്യണമോ വേണ്ടയോ എന്ന കാര്യത്തിലും നാളെ തീരുമാനമാകും.
മണ്ഡല കാലത്ത് ആദ്യം 2000 പേരെയും മകരവിളക്കിന് 5000 പേരെയുമാണ് അനുവദിച്ചത്. എന്നാൽ 5000 പേരെ പ്രവേശിപ്പിക്കണം എന്നുള്ള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിൽ ദേവസ്വത്തിന്റെ ആവശ്യം അംഗീകരിക്കാൻ സാധ്യതയില്ല.
Read Also: സിആർപിഎഫ് കോബ്രയുടെ ഭാഗമായി വനിതകളും; ലോകത്താദ്യം