കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെ രൂക്ഷമായി വിമർശിച്ച് വിചാരണക്കോടതി. കേസുമായി ബന്ധപ്പെട്ട രേഖകൾ ചോർന്ന വിഷയത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. ഫോർവേഡ് നോട്ടുകൾ എങ്ങനെ പുറത്തായി എന്നത് വ്യക്‌തമാക്കണമെന്നും പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു.
പ്രോസിക്യൂഷന്റെ പക്കൽ മാത്രമാണ് കോടതി തയാറാക്കിയ ഫോർവേഡ് നോട്ടുള്ളത്. ഇത് പുറത്തു പോയത് എങ്ങനെയെന്ന് വ്യക്‌തമാക്കണമെന്നാണ് കോടതിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട ഹരജികൾ മേയ് 31നു പരിഗണിക്കാൻ കോടതി മാറ്റിവച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് 26ആം തീയതിയിലേക്ക് മാറ്റി. കൂടാതെ ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് നൽകിയ തെളിവുകൾ മുദ്ര വച്ച കവറിൽ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറുകയും ചെയ്‌തു.
ഹരജി ഇനി പരിഗണിക്കുന്ന 26ആം തീയതി ദിലീപിന് എതിർ സത്യവാങ്മൂലം സമർപ്പിക്കാമെന്നും കോടതി വ്യക്‌തമാക്കി. ജാമ്യവ്യവസ്‌ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്നും ഹരജിയിൽ അന്വേഷണസംഘം വ്യക്‌തമാക്കുന്നുണ്ട്.
Most Read: ബസ് ചാർജ് വർധിപ്പിച്ചത് അശാസ്‌ത്രീയമായി; അപാകതകൾ പരിഹരിക്കണമെന്ന് വിഡി സതീശൻ