കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട് പ്രത്യേക അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിച്ചു. തുടരന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൂർണമായ റിപ്പോർട് കൈമാറാനുള്ള സാഹചര്യമായിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്നും അന്വേഷണ ഉദ്യോഗസ്‌ഥന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകൾ കോടതിക്ക് കൈമാറണമെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഈ രണ്ട് ആവശ്യങ്ങളും പ്രോസിക്യൂഷൻ എതിർത്തു.
കേസിലെ പ്രതിയായ ആൾക്ക് റിപ്പോർട് വേണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും അത് നൽകാനാകില്ലെന്നും ആയിരുന്നു പ്രോസിക്യൂഷന്റെ വാദം. മാത്രമല്ല, കോടതിയിൽ സമർപ്പിച്ചത് അന്വേഷണ പുരോഗതി റിപ്പോർട് മാത്രമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്‌ഥന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം കാണിക്കാനുള്ള സാഹചര്യമില്ലെന്നും ദൃശ്യങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളെല്ലാം സുരക്ഷിതമാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ദിലീപിന്റെ രണ്ട് ആവശ്യങ്ങളും ഉന്നയിച്ചുള്ള ഹരജികൾ ഇനി ജനുവരി 25ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിൽ നാല് സാക്ഷികളെ ജനുവരി 22ന് പുതുതായി വിസ്‌തരിക്കാൻ കോടതി അനുമതി നൽകുകയും ചെയ്‌തു.
Also Read: കെ-റെയിൽ; ഹരജിക്കാരുടെ ഭൂമിയിൽ സർവേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞു