കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനെതിരെ വീണ്ടും ചോദ്യങ്ങളുയർത്തി ഹൈക്കോടതി. കെ-റെയിൽ പദ്ധതിക്കുള്ള ഡിപിആർ തയ്യാറാക്കുന്നതിന് മുൻപ് എങ്ങനെ പ്രിലിമിനറി സർവേ നടത്തി എന്നു കേസ് പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. വിശദ പദ്ധതി രേഖ എങ്ങനെ തയ്യാറാക്കി ? എന്തെല്ലാം ഘടകങ്ങളാണ് വിശദ പദ്ധതി രേഖക്കായി പരിഗണിച്ചത് ? ഏത് നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ് സർവേ നടത്തുന്നതെന്നും കോടതി സർക്കാരിനോടു ചോദിച്ചു.
ഡിപിആർ വിഷയത്തിൽ വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ട കോടതി കേസ് പരിഗണിക്കുന്നത് ഫെബ്രുവരി ഏഴിലേക്ക് മാറ്റിവച്ചു. ഹരജിക്കാരുടെ ഭൂമിയില്‍ സര്‍വേ നടത്തുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. അടുത്ത തവണ കേസ് പരിഗണിക്കും വരെയാണ് തടഞ്ഞിട്ടുള്ളത്. ആളുകൾ കോടതി ഉത്തരവ് മറയാക്കി കുറ്റികൾ എടുത്തു കളയുന്നുവെന്ന് സർക്കാർ പരാതിപ്പെട്ടപ്പോൾ അങ്ങനെയുണ്ടെങ്കിൽ സർക്കാരിന് നിയമനടപടി സ്വീകരിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.
വിഷയത്തിൽ വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. സാമൂഹിക ആഘാത പഠനത്തിന് വേണ്ടി മാത്രമാണ് സർവേ നടത്തുന്നതെന്നും ഏറ്റെടുക്കാൻ വേണ്ടിയല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർവേ പൂർത്തിയാകാതെ 955 ഹെക്‌ടർ ഏറ്റെടുക്കാൻ എങ്ങനെ അനുമതി നൽകുമെന്ന് കോടതി തിരിച്ച് ചോദിച്ചു. ഇപ്പോൾ നടക്കുന്ന സർവേയുടെ സ്വഭാവം എന്താണെന്നും കോടതി ചോദിച്ചു.
അതേസമയം, പ്രാഥമിക സർവേക്ക് പോലും കേരള സർക്കാരിന് അധികാരമില്ലെന്നാണ് ഹരജിക്കാരുടെ വാദം. കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണ് ഇതെന്നും പരാതിക്കാർ വാദിക്കുന്നു. കേന്ദ്രസർക്കാർ നൽകിയ തത്വത്തിൽ ഉള്ള അനുമതിയുടെ അടിസ്‌ഥാനത്തിലാണ് സർവേ നടക്കുന്നതെന്ന് സർക്കാർ ഇതിന് മറുപടി നൽകി. എന്നാൽ 100 കോടിയുടെ മുകളിൽ ഉള്ള പദ്ധതിക്ക് കേന്ദ്രത്തിന് തത്വത്തിൽ അംഗീകാരം നൽകാൻ ആവില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
Read Also: ഇസ്രോ ചാരക്കേസ് ഗൂഢാലോചന; മുൻ എസ്‌പിയെ സിബിഐ മാപ്പുസാക്ഷിയാക്കും