കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ ക്രൈംബ്രാഞ്ച് ദിലീപ് ഉൾപ്പടെയുള്ളവർക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപിനും കേസിലെ മറ്റ് അഞ്ചു പ്രതികള്‍ക്കും ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്‌റ്റിസ് പി ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. കേസില്‍ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടിഎന്‍ സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്‌ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരാണ് മറ്റുപ്രതികൾ.
ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടന്നത്. വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്‌ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകള്‍ വാദിച്ചു.
തന്നെ കേസില്‍ കുടുക്കിയവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധഗൂഢാലോചന ആയിരുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ചില ഉദ്യോഗസ്‌ഥര്‍ വ്യക്‌തിപരമായ വൈരാഗ്യം തീര്‍ക്കാനായി ഉണ്ടാക്കിയതാണ് കേസെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ പങ്കാളിത്തം മുതല്‍ ഓരോ കാര്യങ്ങളും പരിശോധിക്കണം. സ്വന്തം സഹപ്രവര്‍ത്തകയെ ബലാൽസംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ഇയാൾ ബുദ്ധിപൂര്‍വം ഗൂഢാലോചന നടത്തി തന്ത്രപൂര്‍വം രക്ഷപ്പെടുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
അതേസമയം ദിലീപിനെതിരേ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരേ കണ്ണൂർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശമനുസരിച്ച് എളമക്കര പൊലീസ് സ്‌റ്റേഷനാണ് പ്രാഥമിക അന്വേഷണ ചുമതല.
2011 ഡിസംബറിൽ, സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് വിളിച്ചു വരുത്തി, സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് ബാലചന്ദ്ര കുമാറിനെതിരേ യുവതി നൽകിയ പരാതി.
Also Read: ‘ആശുപത്രിയിലേക്ക് പോകുംവഴി ജീപ്പ് നിർത്തിയിട്ടു’; പോലീസിനെതിരെ മധുവിന്റെ സഹോദരി