കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈം ബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്‌തത്.
അതേസമയം, ഫോൺ ഹാജരാക്കാൻ പ്രതികൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിന് ഇടയിലാണ് നോട്ടീസ് കൈമാറിയത്. കേസിനു പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികൾ ഫോൺ മാറ്റിയിരുന്നു. വധഭീഷണി കേസ് രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെ ആണ് ഫോൺ മാറ്റിയത്.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു എന്നിവരാണ് ഫോൺ മാറ്റിയത്. ദിലീപിന്റെ വീട്ടിൽ നിന്ന് അന്വേഷണ സംഘത്തിന് കിട്ടിയത് പുതിയ ഫോൺ ആണ്. തെളിവുകൾ നശിപ്പിക്കാൻ ആണ് ഫോൺ ഒളിപ്പിച്ചതെന്നാണ് സംശയം. ഇതേത്തുടർന്നാണ് പഴയ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.
അന്വേഷണ ഉദ്യോഗസ്‌ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കം അഞ്ച് പ്രതികളെ മൂന്നു ദിവസം ക്രൈം ബ്രാഞ്ചിന് ചോദ്യം ചെയ്യാമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഈ മാസം 27 വരെ പ്രതികളെ അറസ്‌റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസം ഉണ്ടായാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Most Read: പ്രവാചക നിന്ദ; ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവുമായി എസ്‌വൈഎസ്