കണ്ണൂർ: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തിൽ പ്രസംഗിച്ച സീറോ മലബാർ സഭയുടെ വൈദികൻ ഫാദർ ആന്റണിക്കെതിരെ ശക്‌തമായ പ്രതിഷേധവുമായി എസ്‌വൈഎസ് ഇകെ വിഭാഗം. മണിക്കടവ് സെന്റ് തോമസ് ചർച്ച് തിരുനാളാഘോഷത്തോട് അനുബന്ധിച്ചുള്ള പ്രഭാഷണത്തിലാണ് ഇവിടുത്തെ വികാരിയായ ഫാദർ ആന്റണി വിവാദ പ്രസ്‌താവന നടത്തിയത്.
പ്രവാചകൻ മുഹമ്മദ് നബിക്ക് നാൽപതാം വയസിലെ ദിവ്യ ദർശനം ലഭിച്ച ശേഷം ബുദ്ധിഭ്രമം (ബുദ്ധിമറിഞ്ഞു) സംഭവിച്ചുവെന്നാണ് ഇദ്ദേഹം ആരോപിച്ചത്. തുടർന്നുള്ള ജീവിതം അധാർമികമായിരുന്നു എന്നും ഇദ്ദേഹം പ്രസംഗത്തിൽ പറഞ്ഞിരുന്നു.
ഹോട്ടലുകളിൽ ഹലാൽ ബോർഡ് വെക്കാൻ മുസ്‌ലിം സംഘടനകൾക്ക് കമ്മീഷൻ നൽകണമെന്നും ഹലാൽ ഭക്ഷണം മുസ്‌ലിങ്ങൾ തുപ്പിയതാണെന്നും ഇദ്ദേഹം പറഞ്ഞു. കേരളത്തിൽ അങ്ങോളമിങ്ങോളം ജ്യൂസ് കടകൾ നടത്തി കൃസ്‌ത്യൻ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്നുണ്ടെന്നും ഇദ്ദേഹം പ്രസംഗത്തിലൂടെ ആരോപിച്ചിരുന്നു.
യാതൊരു അടിസ്‌ഥാനവും തെളിവുമില്ലാതെ മതസൗഹാർദ്ദം തകർക്കുന്ന വിധം പ്രസംഗിച്ച ഫാദർ ആന്റണിയെ തള്ളിപ്പറയാൻ സഭാ നേത്യത്വം തയ്യാറാവണമെന്നും, വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ കേസെടുക്കാൻ അധികാരികൾ നിർദ്ദേശിക്കണമെന്നും സുന്നീ യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി (ഇകെ വിഭാഗം) ആവശ്യപ്പെട്ടു. ഇരിട്ടി ടൗണിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി പന്നിയൂർ ഉൽഘാടനം ചെയ്‌തു. അഹമദ് തേർലായി മുഖ്യ പ്രഭാഷണം നടത്തി.
ഫാദർ ആന്റണി നടത്തിയ പ്രസംഗത്തിലെ വിവാദഭാഗം ഇവിടെ കേൾക്കാം:
സത്താർ വളക്കൈ, ഷൗഖത്തലി മൗലവി മട്ടന്നൂർ, സിദ്ദിക് ഫൈസി വെൺമണൽ, സലാം മൗലവി ഇരിക്കൂർ, ഹമീദ് ദാരിമി കീഴൂർ, ഫൈസൽ ദാരിമി വിളക്കോട്, സഖരിയ്യ അസ്അദി, ഫൈസൽ അടക്കാത്തോട്, ശുക്കൂർ കാക്കയങ്ങാട്, നാസർ മൗലവി ഉളിയിൽ, സത്താർ കൂടാളി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ഇരിട്ടി മേഖല എസ്‌കെ എസ്എസ്എഫ് നേതൃത്വം ഫാദർ ആന്റണിയുടെ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിനെതിരെ കേസെടുത്ത് അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉളിക്കൽ പോലീസിൽ പരാതി നൽകി.
Read Also: ദിലീപിനെതിരായ ഗൂഢാലോചന കേസ്; അഭിഭാഷകനെ ചോദ്യം ചെയ്‌തു