ന്യൂഡെൽഹി: പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിക്ക് ഡെൽഹി അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് ദിഷാ രവിയെ അറസ്‌റ്റ് ചെയ്‌തിരുന്നത്.
ദിഷയെ തിങ്കളാഴ്‌ച ഒരു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്‌ച, ദിഷയെ വിശദമായി ചോദ്യം ചെയ്യാൻ 5 ദിവസത്തെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്നു പോലീസ് ആവശ്യപ്പെട്ടെങ്കിലും ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് പങ്കജ് ശർമ അനുവദിച്ചില്ല. 3 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണു ദിഷയെ കോടതിയിൽ ഹാജരാക്കിയത്.
ജനുവരി 26ന് ഡെൽഹിയിൽ നടന്ന കർഷക റാലിയുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് പോസ്‌റ്റ് ചെയ്‌ത ‘ടൂൾകിറ്റ്’ മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ദിഷ, നികിത, ശാന്തനു എന്നിവർ ഏകോപിപ്പിച്ചെന്നാണു ഡെൽഹി പോലീസിന്റെ വാദം.
സർക്കാരിനെതിരെ അസംതൃപ്‌തി സൃഷ്‌ടിക്കുന്നതിനായി മൂവരും ഖലിസ്‌ഥാൻ അനുകൂല ഗ്രൂപ്പായ പൊയറ്റിക് ജസ്‌റ്റിസ് സൊസൈറ്റിയുമായി സഹകരിച്ചതായും ഡെൽഹി പോലീസ് ആരോപിക്കുന്നു.
Kerala News: മലബാറിലെ പ്രശ്‌ന ബാധിത ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേന; ആവശ്യപ്പെട്ട് ടീക്കാറാം മീണ