കണ്ണൂർ: സംസ്‌ഥാന സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തർക്കത്തെ തുടർന്ന് മൽസരം ഒന്നര മണിക്കൂറോളം തടസപ്പെട്ടു. സെമി ഫൈനലിൽ പുരുഷ വിഭാഗത്തിൽ വയനാടും തൃശൂരും എത്തിയതോടെയാണ് തർക്കം. കളക്‌ടറേറ്റ് മൈതാനത്തു വെച്ചായിരുന്നു മൽസരം.
വയനാടിനായി തിരുവനന്തപുരം ജില്ലക്കാരായ മൂന്നുപേർ കളിക്കുന്നുണ്ട്. എന്നാൽ ജില്ല മാറി കളിക്കുന്നതിനുള്ള അനുമതിപത്രം ഇവർ അസോസിയേഷന് സമർപ്പിച്ചില്ല എന്നായിരുന്നു തൃശൂരിന്റെ പരാതി. ഇതിനിടെ ഇവർ മൂന്നുപേർക്കും സംഘാടകർ അയോഗ്യത കൽപ്പിച്ചു. ഇതോടെ തർക്കം മൂത്തു. ഒടുവിൽ പോലീസും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയും സ്‌ഥലത്തെത്തി.
ടൗൺ എസ്ഐ സിഎച്ച് നജീബ് സംഘാടകരുമായും ഇരു ടീമുകളുമായും സംസാരിച്ച് മൽസരം തുടർന്നു നടത്താൻ തീരുമാനിച്ചെങ്കിലും വയനാട് മൽസരത്തിൽ നിന്ന് പിൻമാറുകയായിരുന്നു. തുടർന്ന് ഫൈനലിൽ കൊല്ലവും തൃശൂരുമായി.
അതേസമയം ഫൈനൽ മൽസരം തുടങ്ങിയപ്പോൾ തൃശൂരിന്റെ രണ്ട് കളിക്കാർക്കെതിരേയും സമാനമായ പരാതി വന്നു. പോലീസ് ഇടപെട്ട് ഇരുവരെയും പുറത്താക്കിയാണ് പിന്നീട് മൽസരം നടന്നത്. ഫൈനലിൽ കൊല്ലം ആയിരുന്നു ജേതാക്കൾ.
Most Read: എംപിമാരുടെ സസ്‌പെൻഷൻ; അഞ്ചു പാർട്ടികളെ ചർച്ചയ്‌ക്ക് വിളിച്ച് കേന്ദ്രസർക്കാർ