ഡെൽഹി: രാജ്യസഭയിൽ മോശം പെരുമാറ്റം നടത്തിയെന്ന് ആരോപിച്ച് സസ്‌പെൻഡ് ചെയ്‌ത എംപിമാരിൽ അഞ്ചു പാർട്ടിയിൽ നിന്നുള്ള നേതാക്കൻമാരെ മാത്രം ചർച്ചയ്‌ക്ക് വിളിച്ചു കേന്ദ്രസർക്കാർ. ആഗസ്‌റ്റ് 11ന് രണ്ട് സിപിഎം, സിപിഐ എംപിമാർ ആറ് കോൺഗ്രസ് എംപിമാർ, ശിവസേന എംപി, രണ്ട് തൃണമൂൽ കോൺഗ്രസിന്റെ എംപിമാർ എന്നിങ്ങനെ 12 എംപിമാരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
അഞ്ചു പാർട്ടിയിലെ നേതാക്കളെ മാത്രമാണ് ചർച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്. പ്രതിപക്ഷം ഒന്നിച്ചാണ് പ്രതിഷേധിക്കുന്നതെന്നും അഞ്ചു പാർട്ടിക്കാരെ ചർച്ചയ്‌ക്ക് വിളിച്ചത് പ്രതിപക്ഷ എംപിമാരെ ഭിന്നിപ്പിക്കാനുള്ള നീക്കമാണെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു. നാളെ ചേരുന്ന പ്രതിപക്ഷ യോഗത്തിൽ സർക്കാരുമായി സംസാരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുമെന്നും ബിനോയ് വിശ്വം എംപി പറഞ്ഞു.
പെഗാസസ് വിഷയത്തിലെ അന്വേഷണവും പാർലമെന്റിൽ ചർച്ചയും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. തുടർന്ന് എംപിമാരെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ സത്യഗ്രഹമിരിന്നു വരികയാണ്. അതിനിടയിലാണ് കേന്ദ്രസർക്കാർ നടപടി.
Read Also: തമിഴ്‌നാട്ടിൽ വനിതാ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി