ലണ്ടൻ: ഫൈസറും ബയേൺടെക്കും സംയുക്‌തമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിന് അനുമതി ലഭിച്ചതിന് പിന്നാലെ വിതരണം ആരംഭിക്കുകയാണ് ബ്രിട്ടൺ . ഇംഗ്ളണ്ട്, വെയിൽസ്, സ്‌കോട് ലാൻഡ് എന്നിവിടങ്ങളിൽ യുകെയിലെ ആരോഗ്യ പ്രവർത്തകർ ചൊവ്വാഴ്‌ച വാക്‌സിൻ വിതരണത്തിന് തുടക്കം കുറിക്കുമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്‌തു. വടക്കൻ അയർലന്റിൽ ഈ ആഴ്‌ച തന്നെ വാക്‌സിൻ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചെങ്കിലും കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല.
കോവിഡ്-19 പ്രതിരോധ വാക്‌സിന് അനുമതി നൽകിയ ആദ്യ പാശ്‌ചാത്യ രാജ്യമാണ് യുകെ. വാക്‌സിൻ വിതരണത്തിന് ആദ്യമായി തുടക്കം കുറിക്കുന്ന രാജ്യത്തെ സൂക്ഷ്‌മതയോടെ നിരീക്ഷിക്കുകയാണ് ലോകം. ഇംഗ്ളണ്ടിലെ 50 ആശുപത്രികളിൽ വാക്‌സിൻ എത്തിച്ച് കഴിഞ്ഞെന്ന് അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഫൈസർ/ബയേൺടെക് വാക്‌സിൻ വളരെ താഴ്‌ന്ന താപനിലയിൽ സൂക്ഷിക്കണമെന്നതും മൂന്നാഴ്‌ചത്തെ ഇടവേളയിൽ കുത്തിവെക്കണമെന്നുമുള്ള നിബന്ധനകൾ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.
യുകെയിലെ വിവിധയിടങ്ങളിൽ വാക്‌സിൻ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ പറയുന്നു. വാക്‌സിന്റെ 40 ലക്ഷം ഡോസുകൾ ഡിസംബർ അവസാനത്തോടെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി രാജ്യത്തെ ഉന്നത ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. വാക്‌സിന്റെ 4 കോടി ഡോസുകൾക്കാണ് യുകെ ഇതുവരെ ഓർഡർ നൽകിയിട്ടുള്ളത്. ഫൈസറിന്റെ വാക്‌സിൻ കോവിഡിനെ 95 ശതമാനം പ്രതിരോധിക്കുമെന്നാണ് പരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളത്.
കോവിഡ് വാക്‌സിന്റെ ആദ്യ ഡോസുകൾ വ്യാഴാഴ്‌ച രാത്രിയോടെ രാജ്യത്ത് എത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ളണ്ട്, വെയിൽസ്, സ്‌കോട് ലാൻഡ് എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലാണ് വാക്‌സിൻ സൂക്ഷിച്ചിരിക്കുന്നത്. കെയർ ഹോമുകളിൽ താമസിക്കുന്ന പ്രായമായ ആളുകൾക്കും ജീവനക്കാർക്കുമാകും വാക്‌സിൻ ആദ്യം നൽകുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി.
Also Read: ബോധമുള്ള ഒരാള്‍ പോലും ഇല്ലെന്നാണോ; ട്വിറ്ററിനെതിരെ ശശി തരൂര്‍