ന്യൂഡെൽഹി: കോവിഷീല്‍ഡ് വാക്‌സിന്‍ ഇംഗ്‌ളണ്ട് അംഗീകരിക്കാത്തത് വിവേചനമെന്ന് ഇന്ത്യ. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ളണ്ടില്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബ്രിട്ടനെ അതൃപ്‌തി അറിയിച്ചെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചാലും ക്വാറന്റെയ്ൻ വേണമെന്ന നിര്‍ബന്ധിത നിര്‍ദ്ദേശത്തോടാണ് ഇന്ത്യയുടെ എതിര്‍പ്പ്. ബ്രിട്ടന്റെ പുതിയ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശിഖ്‌ള പ്രതികരിച്ചു. ബ്രിട്ടന്‍ നയം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനയം സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.
എന്നാല്‍, ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത് പോലെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ആസ്ട്രസെനകയുടെ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റെയ്ൻ ബ്രിട്ടന്‍ നിഷ്‌കര്‍ഷിക്കുന്നില്ല. പൂനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ബ്രിട്ടണിലെ ഓക്‌സ്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും, ആസ്ട്രസെനകയും ചേര്‍ന്നാണ് വികസിപ്പിച്ചത്.
Read Also: സന്യാസി നരേന്ദ്രഗിരിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന