തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടന്‍ പരിഹാരം കാണുന്നതിനായി ‘സാന്ത്വന സ്‌പര്‍ശം‘ എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാതല അദാലത്തുകള്‍ക്ക് ഇന്ന് തുടക്കമാവും. ഫെബ്രുവരി 18 വരെയാണ് അദാലത്തുകൾ നടക്കുക.
പരാതിക്കാരിൽ നിന്നും അപേക്ഷാ ഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. പുതിയ പരാതികൾക്ക് പുറമെ നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെ ഉള്ളവയും സ്വീകരിക്കും.
കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ, കൊല്ലം, കോഴിക്കോട് ജില്ലകളിലെ അദാലത്ത് ഫെബ്രുവരി 1, 2, 4 തീയതികളിലാണ്. 8, 9, 11 തീയതികളില്‍ കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും അദാലത്ത് നടക്കും. ഇവിടെ ഫെബ്രുവരി 2ന് വൈകിട്ട് വരെ അപേക്ഷ സ്വീകരിക്കും.
കൂടാതെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലെ അദാലത്ത് 15, 16, 18 തീയതികളിലും നടക്കും. ഈ ജില്ലകളില്‍ ഫെബ്രുവരി 3 ഉച്ച മുതല്‍ ഫെബ്രുവരി 9 വൈകീട്ട് വരെ പരാതികള്‍ സ്വീകരിക്കും.
പൊതുജനങ്ങൾക്ക് പരാതികളുണ്ടെങ്കിൽ ഉന്നത തലത്തിൽ നേരിട്ട് പരിഹരിക്കണമെന്നാണ് സർക്കാർ തീരുമാനമെന്നും അതിന്റെ ഭാഗമായാണ് ‘സാന്ത്വന സ്‌പർശം’ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്‌തമാക്കിയിരുന്നു. കൂടാതെ ആദിവാസി മേഖലകളിൽ കഴിയുന്നവർക്ക് അപേക്ഷ നൽകുന്നതിന് അക്ഷയ സെന്ററുകളിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
Read Also: കേരള സർവകലാശാല മാർക്ക് തട്ടിപ്പ്; അന്വേഷണ റിപ്പോർട് ഒരു മാസത്തിനകം