ന്യൂഡെൽഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ഈ വർഷത്തെ ദീപാവലി ഉൽസവ സീസൺ കാര്യമായി തന്നെ ആഘോഷിച്ച് ജനങ്ങൾ. ഉൽസവ സീസണിൽ പ്രതീക്ഷിച്ചതിലും അധികം കച്ചവടം നടന്നതിന്റെ സന്തോഷത്തിലാണ് കച്ചവടക്കാർ.
രാജ്യത്ത് 1.23 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് ഈ ദീപാവലി സീസണിൽ നടന്നതെന്ന് വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു. ഏകദേശം 70 ദശലക്ഷം വ്യാപാരികളെ പ്രതിനിധീകരിക്കുന്ന സംഘടനയായ സിഎഐടി രാജ്യത്തെ തന്നെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്‌മയാണ്.
കഴിഞ്ഞ രണ്ട് വർഷമായി വിപണിയിൽ തുടരുന്ന സാമ്പത്തിക മാന്ദ്യത്തെ ഈ വർഷത്തെ വൻ ഷോപ്പിംഗ് സീസണോടെ അവസാനമായതായി സംഘടന പറഞ്ഞു. കോവിഡ് വ്യാപനം കുറഞ്ഞതോടെ സമീപ ഭാവിയിൽ തന്നെ രാജ്യത്തെ വ്യാപാര മേഖല പഴയ നിലയിലേക്ക് മടങ്ങിയെത്തുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.
നവംബർ പകുതിയോടെ ആരംഭിക്കുന്ന വിവാഹ സീസൺ കൂടി മുന്നിൽ കണ്ട് വ്യാപാരികൾ വലിയ പ്രതീക്ഷയിലാണ്. ഒരു പതിറ്റാണ്ടിന് ഇടയിലുള്ള ഏറ്റവും മികച്ച പ്രതികരണമാണ് ഇക്കുറി ഉണ്ടായിരിക്കുന്നതെന്ന് സംഘടനയുടെ റിപ്പോർട് ചൂണ്ടികാണിക്കുന്നു.
Read Also: ‘മരക്കാർ’ തിയേറ്ററിൽ എത്തില്ല; റിലീസ് ഒടിടി വഴി തന്നെ