ചെന്നൈ: തമിഴ്‌നാട്ടിൽ ഏപ്രിലിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ കോൺഗ്രസിന് 25 സീറ്റുകൾ നൽകാൻ ഡിഎംകെക്ക് ഉള്ളിൽ ധാരണ ആയതായി റിപ്പോർട്. കൂടാതെ ഒരു രാജ്യസഭാ സീറ്റും കോൺഗ്രസിന് നൽകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
സംസ്‌ഥാനത്ത് 30 സീറ്റെങ്കിലും ലഭിക്കണം എന്നായിരുന്നു കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 24ൽ കൂടുതൽ കോൺഗ്രസിന് നൽകാൻ കഴിയില്ല എന്നായിരുന്നു ഡിഎംകെയുടെ നിലപാട്. തുടർന്ന് ഡെൽഹിയിലെ കോൺഗ്രസ് നേതൃത്വം ശനിയാഴ്‌ച വൈകുന്നേരം ചെന്നൈയിൽ ഡിഎംകെയുടെ ഉന്നത നേതൃത്വവുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് അന്തിമ തീരുമാനം ആയത് എന്നാണ് റിപ്പോർട്.
“സീറ്റ് വിഭജനം അന്തിമമാക്കുന്നതിനായി ഞങ്ങളുടെ ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ശേഷം ഡിഎംകെ മേധാവി എംകെ സ്‌റ്റാലിനുമായി ഞങ്ങൾ കൂടിക്കാഴ്‌ച നടത്തി. നാളെ രാവിലെ 10ന് അന്തിമ തീരുമാനം പുറത്തുവരും, ”- കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു പറഞ്ഞു. .
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 41 സീറ്റുകളിലായിരുന്നു മൽസരിച്ചത്. എന്നാൽ ഏഴെണ്ണത്തിൽ മാത്രമേ വിജയിക്കാനായുള്ളൂ. ഈ അനുഭവവും പുതുച്ചേരി ഉൾപ്പടെയുള്ള സ്‌ഥലങ്ങളിൽ സർക്കാർ താഴെ വീണതും കണക്കിലെടുത്ത്, കോൺഗ്രസിന് കൂടുതൽ സീറ്റ് നൽകുന്നത് ഭരണം പിടിക്കാൻ തടസമാകും എന്നായിരുന്നു ഡിഎംകെയുടെ നിലപാട്.
Also Read: കേരളത്തെയും ബംഗാളിനെയും രക്ഷിക്കാൻ പാർട്ടി എന്തും ചെയ്യും; ബിജെപി മധ്യപ്രദേശ് പ്രസിഡണ്ട്