ഇൻഡോർ: കേരളത്തെയും പശ്‌ചിമ ബംഗാളിനെയും രക്ഷിക്കാൻ പാർട്ടി എന്തും ചെയ്യുമെന്ന് ബിജെപി മധ്യപ്രദേശ് പ്രസിഡണ്ട് വിഡി ശർമ. 75 വയസിന് മുകളിലുള്ള ആർക്കും സീറ്റ് നൽകരുതെന്ന ബിജെപിയുടെ നയത്തെക്കുറിച്ചും, അതേസമയം ഇ ശ്രീധരൻ ബിജെപിയുടെ കേരളത്തിലെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആകുമെന്ന വാർത്തകളെ കുറിച്ചുമുള്ള ചോദ്യത്തിന് മാദ്ധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു ശർമ.
‘കേരളത്തിലും പശ്‌ചിമ ബംഗാളിലും പാർട്ടി ചെയ്യേണ്ടത് ചെയ്യും. മധ്യപ്രദേശിൽ ബിജെപി എന്ത് ചെയ്‌തുവോ അപ്രകാരം ഇരു സംസ്‌ഥാനങ്ങളെയും രക്ഷിക്കേണ്ടതുണ്ട്,’ ശർമ്മ പത്രസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം ഇന്ധനവില വർധനവിനെ കുറിച്ചും ബിജെപി നേതാവ് പ്രതികരിച്ചു. പെട്രോൾ, ഡീസൽ, ആഭ്യന്തര ഗ്യാസ് സിലിണ്ടർ എന്നിവയുടെ വില ഉയരുന്നതിനെക്കുറിച്ച് കേന്ദ്രവുമായി നിരന്തരം ചർച്ചകൾ നടത്തിവരികയാണ്. കേന്ദ്രസർക്കാർ അതിന്റെ എല്ലാ മാർഗങ്ങളും പരിശോധിക്കുന്നുണ്ട്; വിഡി ശർമ പറഞ്ഞു.
കൂടാതെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന കർഷക സമരം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളെ ബാധിക്കില്ലെന്നും ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
‘ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് കേന്ദ്ര നേതൃത്വം കർഷകരുമായി നിരന്തരം ചർച്ച നടത്തിവരികയാണ്. മിക്ക സംസ്‌ഥാനങ്ങളിലും കർഷകർ ഈ നിയമങ്ങൾക്കൊപ്പമാണ്. വോട്ടെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളെ ഇത് ബാധിക്കില്ല,’ ശർമ പറഞ്ഞു.
Read Also: വിജയയാത്ര സമാപനം ഇന്ന്: അമിത് ഷാ വരുന്നു; ചില പ്രമുഖർകൂടി ഇന്ന് ബിജെപിയിലേക്ക്