വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ഡൊണാൾഡ് ട്രംപിനെ അയോഗ്യനാക്കി. കൊളറാഡോ സുപ്രീം കോടതിയുടേതാണ് ഉത്തരവ്. കാപ്പിറ്റോളിൽ കലാപ സമാനമായ പ്രതിഷേധം നടന്നതിൽ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർണായക ഇടപെടൽ ഉണ്ടായത്.
യുഎസിന്റെ ചരിത്രത്തിൽ അട്ടിമറിയുടെയോ അക്രമണത്തിന്റെയും പേരിൽ അയോഗ്യനാക്കപ്പെടുന്ന ആദ്യ പ്രസിഡണ്ട് സ്‌ഥാനാർഥിയാണ് ട്രംപ്. 2024ലെ യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകൾ അച്ചടിക്കേണ്ട അവസാന തീയതി ജനുവരി അഞ്ചാണ്. ഇതിനിടെയാണ് കോടതി ട്രംപിന്റെ അയോഗ്യത പ്രഖ്യാപിച്ചത്.
കലാപത്തിനും അക്രമങ്ങളിലും മറ്റും ഉൾപ്പെട്ടവരെ അധികാര സ്‌ഥാനങ്ങളിൽ വിലക്കുന്ന 14ആം ഭേദഗതിയുടെ മൂന്നാം വകുപ്പ് പ്രകാരമാണ് വിധി. 2020ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് പിന്നാലെ ജോ ബൈഡൻ യുഎസ് പ്രസിഡണ്ടായി അധികാരത്തിലേറുന്നത് ചെറുക്കാൻ കാപ്പിറ്റോളിൽ വൻ സംഘർഷം അരങ്ങേറിയിരുന്നു.
ഇതിന് നേതൃത്വം നൽകിയത് ട്രംപ് ആണെന്ന് ആരോപിച്ചു സിറ്റിസൺ ഫോർ റെസ്പോൺസിബിലിറ്റി ആൻഡ് എത്തിക്‌സിന്റെ പിന്തുണയിൽ കൊളറാഡോയിലെ ചില വോട്ടർമാരാണ് പരാതി നൽകിയത്. കൊളറാഡോ സ്‌റ്റേറ്റിൽ മാത്രമാകും ഈ നിയമത്തിന് സാധുത. മറ്റു സ്‌റ്റേറ്റുകളിൽ ട്രംപിന് നിലവിൽ വിലക്കില്ല.
അതേസമയം, കൊളറാഡോ സുപ്രീം കോടതി വിധി തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നും ട്രംപിന്റെ പ്രചാരണ വിഭാഗം വക്‌താവ് പ്രതികരിച്ചു. കാപ്പിറ്റോളിൽ നടന്ന സംഘർഷം ട്രംപിനെ വിലക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നും, ബാലറ്റിൽ നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, കോടതിവിധിയോട് പ്രതികരിക്കാൻ യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ തയ്യാറായില്ല.
Most Read| ഒമൈക്രോൺ ജെഎൻ1; ഗോവയിലും മഹാരാഷ്‌ട്രയിലും സ്‌ഥിരീകരിച്ചു- കേന്ദ്ര യോഗം ഇന്ന്