വാഷിങ്ടൺ: അമേരിക്ക ഇനി ഡെമോക്രാറ്റിക് സ്‌ഥാനാർഥി ജോ ബൈഡൻ ഭരിക്കും. ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡണ്ടാകും. നിലവിലെ പ്രസിഡണ്ടും റിപ്പബ്ളിക്കൻ സ്‌ഥാനാർഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് യുഎസിന്റെ 46ആമത് പ്രസിഡണ്ടായി ബൈഡന്‍ സ്‌ഥാനമേൽക്കുക.
യുഎസ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്; പെൻസിൽവേനിയ സ്‌റ്റേറ്റിലെ 20 ഇലക്റ്ററൽ വോട്ടുകൾ കൂടി ലഭിച്ചതോടെ ജോ ബൈഡൻ ഭൂരിപക്ഷത്തിന് വേണ്ട 270 കടന്നു. ഇതുവരെ ലഭിച്ചത് ആകെ 290 ഇലക്റ്ററൽ വോട്ടുകളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 214 വോട്ടുകളാണ് റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ട്രംപിന് ഇതുവരെ ലഭിച്ചത്. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ 538ൽ 270 ഇലക്റ്ററൽ വോട്ടുകളാണ് വേണ്ടത്.
ഇതുവരെ പുറത്ത് വന്ന കണക്ക് അനുസരിച്ച്, 538 ഇലക്റ്ററൽ വോട്ടുകളിൽ 504 ഇലക്റ്ററൽ വോട്ടുകളുടെ ഫലം വന്നു. ഇതിൽ 290 ഇലക്റ്ററൽ വോട്ടുകളുമായി അഥവാ 50.6 വോട്ടർമാരുടെ വോട്ടർമാരുടെ 7,48,57,880 ജനസമ്മിതിയുമായി ഡെമോക്രാറ്റിക് സ്‌ഥാനാർഥി ജോ ബൈഡൻ വ്യക്‌തമായ ഭൂരിപക്ഷത്തോടെ ജയമുറപ്പിച്ചിരിക്കുന്നു.
റിപ്പബ്ളിക്കൻ സ്‌ഥാനാർഥി ട്രംപ് 214 ഇലക്റ്ററൽ വോട്ടുകളാണ് ആകെ നേടിയത്. 47.7 ശതമാനം വോട്ടുകളായ 7,05,98,535 വോട്ടർമാരുടെ പിന്തുണയാണ് ഡൊണാള്‍ഡ് ട്രംപിന് നേടാനായത്. അഥവാ ഇന്ന് വരെയുള്ള കണക്ക് പ്രകാരം 7.48 കോടി വോട്ടുകളാണ് ബൈഡനു ലഭിച്ചത്. ട്രംപിനാകട്ടെ 7.05 കോടി വോട്ടും.
ഇനി ഫലമറിയാനായുള്ള 34 ഇലക്റ്ററൽ വോട്ടുകളിൽ 20ൽ കൂടുതൽ ബൈഡനു ഒപ്പമാകും എന്നാണ് വിലയിരുത്തൽ. അങ്ങിനെയെങ്കിൽ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷങ്ങളിൽ ഒന്നായിമാറും ജോ ബൈഡന്റെ വിജയം.
ബറാക് ഒബാമയുടെ 2009 മുതൽ 2017 വരെയുള്ള കാലത്ത് യുഎസ് വൈസ് പ്രസിഡണ്ടായിരുന്നു ബൈഡൻ. യുഎസ് രാഷ്‌ട്രീയത്തില്‍ ഏറെ വര്‍ഷത്തെ പരിചയമുള്ള ബൈഡന്‍ 37 വര്‍ഷം സെനറ്റ് അംഗമായിരുന്നു. യുഎസിലെ 50 സംസ്‌ഥാനങ്ങളിൽ ഒന്നായ ഡെലാവറിൽ നിന്നാണ് 1972ൽ സെനറ്ററായി ആദ്യം ബൈഡൻ അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗമാകുന്നത്.
പിന്നീട് 2009വരെ ഡെലാവറിൽ നിന്ന് തുടർച്ചയായി ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടു. ഡെലാവർ സ്‌റ്റേറ്റിൽ നിന്ന് ഏറ്റവും കൂടുതൽകാലം സെനറ്ററായിരുന്നയാളും ബൈഡനാണ്. ഡെലവെയറിൽ നിന്ന് ആദ്യമായി സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ 29 വയസായിരുന്നു ബൈഡന്റെ പ്രായം. സെനറ്റ് അംഗമായി 1972ൽ, ഭരണകൂടത്തിന്റെ ഭാഗമാകുമ്പോൾ, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർമാരിൽ ഒരാളായിരുന്നു ഇദ്ദേഹം.
വിദ്വേഷവും അപരത്വവും മുഖമുദ്രയാക്കിയ ട്രംപ് പക്ഷെ, ഇപ്പോഴും പരാജയം അംഗീകരിച്ചിട്ടില്ല. 100ലധികം കേസുകളാണ് വോട്ടെണ്ണലിൽ കൃത്രിമത്വം ആരോപിച്ചും മറ്റും ട്രംപും കൂട്ടരും ഇതുവരെ ഫയൽ ചെയ്‌തിരിക്കുന്നത്. പരാജയഭീതിയിൽ സമനില തെറ്റിയ ട്രംപ് ഒരു ഘട്ടത്തിൽ വോട്ടെണ്ണൽ നിർത്തിവെക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ വരെ സമീപിച്ചു. ഇതിനോടെല്ലാം ശാന്തമായി പ്രതികരിച്ച ബൈഡന്റെ ലീഡ് പതുക്കെ ഉയരുകയായിരുന്നു.
ചില സംസ്‌ഥാനങ്ങളിൽ ഇപ്പോഴും വോട്ടെണ്ണൽ തുടരുകയാണെങ്കിലും കേവല ഭൂരിപക്ഷം ഉറപ്പിച്ചതിനാൽ ബൈഡനു മുന്നിൽ ഇനി തടസങ്ങളില്ല. എന്നാൽ, യുഎസിനുണ്ടായിരുന്ന ഉൾക്കൊള്ളലും സമത്വ ബോധവും തിരികെ പിടിക്കുക എന്ന വലിയ വെല്ലുവിളിയാണ് ബൈഡനെ കാത്തിരിക്കുന്നത്.
Most Read: അര്‍ണബിന് ഇടക്കാല ജാമ്യമില്ല; കീഴ്‌കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി