ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു. നോർവീജിയൻ പാർലമെന്റ് അംഗം ക്രിസ്റ്റിയൻ ട്രൈബിംഗ് ആണ് ട്രംപിനെ വിഖ്യാതമായ അവാർഡിന് നാമനിർദേശം ചെയ്തത്. ഇസ്രായേൽ-യുഎഇ കരാറിനു മധ്യസ്ഥത വഹിച്ചതിന് പിന്നാലെയാണ് ട്രംപിനെ തേടി നേട്ടമെത്തിയത്.
ആഗോളതലത്തിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ട്രംപ് നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രൈബിംഗ് വ്യക്തമാക്കി. പുരസ്‌കാരത്തിന് അപേക്ഷിച്ച മറ്റു പലരെക്കാളും മുകളിലാണ് ട്രംപ് എന്നും മറ്റാരേക്കാളും കൂടുതൽ സമാധാന ശ്രമങ്ങൾ നടത്തിയ വ്യക്തിയാണ് അദ്ദേഹമെന്നും ട്രൈബിംഗ് പറയുന്നു.
കശ്മീർ വിഷയത്തിൽ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ഇല്ലാതാക്കാൻ ട്രംപ് നടത്തിയ ഇടപെടലുകൾ മികച്ചതാണെന്ന് ട്രൈബിംഗ് ചൂണ്ടിക്കാണിക്കുന്നു.