ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണെതിരായ ശിക്ഷാവിധി സംബന്ധിച്ച വിചാരണക്കിടെ നാടകീയ രംഗങ്ങളാണ് സുപ്രീം കോടതിയിൽ അരങ്ങേറിയത്. ബലം പ്രയോഗിച്ച് മാപ്പു പറയിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണുവേണ്ടി ഹാജരായ അഭിഭാഷകൻ രാജീവ് ധവാൻ പറഞ്ഞു. പ്രശാന്ത് ഭൂഷണെ രക്തസാക്ഷിയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസ് അരുൺ മിശ്ര കൊൽക്കത്ത ഹൈക്കോടതിയിലായിരുന്നപ്പോൾ മമതാ ബാനർജിക്കെതിരായ കേസിൽ അദ്ദേഹം പറഞ്ഞ വിധിയും രാജീവ് ധവാൻ കോടതിയെ ഓർമ്മിപ്പിച്ചു.
” ജസ്റ്റിസ് മിശ്ര കൊൽക്കത്ത ഹൈക്കോടതിയിലായിരുന്നപ്പോൾ കോടതി അഴിമതി നിറഞ്ഞതാണെന്ന് മമത ബാനർജി പ്രസ്താവന നടത്തിയിരുന്നു. ഈ കേസിൽ ജസ്റ്റിസ് മിശ്ര പറഞ്ഞത് ഒരു രാഷ്ട്രീയക്കാരന്റെ നിലപാടായതിനാൽ ഞങ്ങൾ ശിക്ഷിക്കില്ല”- എന്നായിരുന്നുവെന്ന് രാജീവ് ധവാൻ പറഞ്ഞു. കോടതി പ്രശാന്ത് ഭൂഷണ് എന്തു ശിക്ഷ നൽകിയാലും അത് അദ്ദേഹത്തിനെ രക്തസാക്ഷിയാകുന്നതിന് തുല്ല്യമായിരിക്കും. അദ്ദേഹത്തെ രക്തസാക്ഷിയാക്കരുത് എന്നും ധവാൻ കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ, ഭൂഷണിന്റെ പ്രസ്താവന ഒരാളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു പറയുന്നതിൽ എന്താണ് തെറ്റ് എന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. “നിങ്ങൾ ഒരാളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നതിൽ എന്താണ് തെറ്റ്? എത്രകാലം ഇതെല്ലാം സഹിക്കും? കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞാൻ വിരമിക്കും. നിങ്ങളോ അല്ലെങ്കിൽ മറ്റുള്ളവരോ എന്നെ ആക്രമിച്ചാൽ എല്ലാം ശരിയാകുമോ? വിരമിച്ച ജഡ്ജുമാർക്കെതിരെ എന്തും പറയാമെന്ന് നിങ്ങൾ എന്തുകൊണ്ടാണ് പറയുന്നത്?”- അരുൺ മിശ്ര ചോദിച്ചു.
ഭൂഷണിൽ നിന്ന് വ്യത്യസ്തമായ പ്രസ്താവന പ്രതീക്ഷിച്ചതായി സുപ്രീം കോടതി അറിയിച്ചു. അദ്ദേഹത്തിന്റെ ട്വീറ്റുകളെ ന്യായീകരിച്ച് അദ്ദേഹം നൽകിയ മറുപടി വായിച്ചപ്പോൾ വേദന തോന്നി. ഇത് തികച്ചും അനുചിതമായിരുന്നു. 30 വർഷത്തിലേറെ പരിചയമുള്ള പ്രശാന്ത് ഭൂഷണെപ്പോലുള്ള ഒരു മുതിർന്ന അഭിഭാഷകൻ പെരുമാറേണ്ട രീതി ഇങ്ങനെയല്ല. ഇത് അദ്ദേഹത്തിന്റെ മാത്രം കാര്യമല്ല, ഇപ്പോൾ ഇത് വളരെ സാധാരണ സംഭവമായിരിക്കുന്നുവെന്നും കോടതി പറഞ്ഞു.
അതേസമയം, കോടതിയലക്ഷ്യ കേസിൽ വാദം കേൾക്കൽ അവസാനിച്ചു. കേസിൽ വിധിപറയാൻ മാറ്റിവച്ചു. സെപ്റ്റംബർ രണ്ടിനു മുൻപ് കേസിൽ വിധി പ്രസ്താവിക്കുമെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ രണ്ടിനാണ് ജസ്റ്റിസ് അരുൺ മിശ്ര വിരമിക്കുന്നത്.