കുമ്പള: സ്‌ത്രീധനം ആവശ്യപ്പെട്ട് യുവതിയെയും മക്കളെയും ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. പാവൂർ ഗാന്ധിനഗർ സ്വദേശിയും ഹോട്ടൽ നടത്തിപ്പുകാരനുമായ അബ്‌ദുൽ റസാഖിനെതിരെയാണ് പരാതി. ഇയാളുടെ ഭാര്യ സഫിയ, സഹോദരങ്ങളായ മുഹമ്മദ് ഹനീഫ, അബ്‌ദുൽ മുത്തലിബ് എന്നിവരാണ് പോലീസിൽ പരാതി നൽകിയത്.
15 വർഷം മുമ്പാണ് 80 പവൻ സ്വർണവും രണ്ടുലക്ഷം രൂപയും സ്‌ത്രീധനം നൽകി സഫിയയെ അബ്‌ദുൽ റസാഖിന് വിവാഹം ചെയ്‌ത് കൊടുത്തത്. വിവാഹം കഴിഞ്ഞ് ആറു മാസങ്ങൾക്ക് ശേഷം മുതൽ 20 പവൻ കൂടി നൽകണമെന്നാവശ്യപെട്ട് ഭർത്താവ് അബ്‌ദുൽ റസാഖ്, ഭർത്താവിന്റെ സഹോദരൻ ഹനീഫ, സഹോദരിമാർ എന്നിവർ ചേർന്ന് നിരന്തരമായി സഫിയയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് പരാതി.
ഇതിനെതിരെ പലതവണ സമവായ ചർച്ചകൾ നടത്തിയെങ്കിലും പിന്നെയും ഉപദ്രവം തുടരുകയാണെന്നാണ് ആക്ഷേപം. ഇവരുടെ 14 ഉം എട്ടും പ്രായമുള്ള പെൺകുട്ടികളെയും ഇവർ നിരന്തമായി ഉപദ്രവിക്കാറുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി സഫിയയെയും കുട്ടികളെയും തൗഡു ഗോളിയിലുള്ള സ്വന്തം വീട്ടിലേക്ക് പോകാനോ ഫോൺ ചെയ്യാനോ സമ്മതിക്കുകയും ചെയ്യുന്നില്ലെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം സഫിയയെയും മക്കളെയും ആക്രമിച്ച് വെട്ടി പരിക്കേൽപ്പിക്കുകയും ഇനി വീട്ടിൽ കണ്ടാൽ മണ്ണെണ്ണ ഒഴിച്ച് തീവെച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‌തതോടെ ഇവർ വീടുവിട്ട് രക്ഷപെടുകയായിരുന്നുവെന്ന് സഫിയയുടെ സഹോദരങ്ങൾ പറഞ്ഞു. വെട്ടേറ്റ് പരിക്കേറ്റ രണ്ടാമത്തെ കുട്ടിയും സഫിയയും കുമ്പളയിലെ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ ചൈൽഡ് ലൈൻ ഇടപെടുകയും മഞ്ചേശ്വരം പോലീസ് കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്.
Most Read: സംസ്‌ഥാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്