പാലക്കാട്: സ്‌ത്രീധനം ആവശ്യപ്പെട്ട് ആലത്തൂരിൽ ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും വീടിന് പുറത്താക്കി യുവാവിന്റെ ക്രൂരത. പാലക്കാട് ആലത്തൂർ സ്വദേശിയായ റാബിയ നസീറും രണ്ട് മക്കളുമാണ് ഭർത്താവിന്റെ ദയക്കായി ഗേറ്റിന് മുന്നിൽ കാത്തിരിക്കുന്നത്. മൂന്ന് ദിവസമായി ഇവർ രാത്രിയും പകലും വീടിന്റെ ഗേറ്റിന് പുറത്താണ് കഴിയുന്നത്. വീട് പൂട്ടി ഭർത്താവ് ബന്ധുക്കളെയും കൊണ്ട് നാടുവിട്ടിരിക്കുകയാണ്.
ലക്ഷങ്ങളുടെ സ്‌ത്രീധനം നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടാണ് പീഡനമെന്ന് റാബിയയും ബന്ധുക്കളും പറയുന്നു. വിഷയത്തിൽ റാബിയയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. റാബിയക്ക് സുരക്ഷിത ഇടമൊരുക്കാൻ ഉത്തരവും നൽകി. എന്നാൽ, ഭർത്താവ് കോടതി ഉത്തരവിനെ മാനിക്കാതെ ബന്ധുക്കളെയും കൊണ്ട് നാടുവിടുകയാണ് ചെയ്‌തത്.
മൂന്ന് ദിവസമായി വീടിനോട് ചേർന്നുള്ള ഗേറ്റിനോട് ചേർന്നാണ് റാബിയയുടെയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുടെയും താമസം. രാത്രിയിൽ അടുത്ത വീട്ടിലെ ചായ്‌പ്പിലും കടയുടെ മുന്നിലും അഭയം തേടും. അതേസമയം, റാബിയയും കുടുംബവും ഉന്നയിക്കുന്ന പരാതികൾ വ്യാജമാണെന്ന് ഭർത്താവിന്റെയും കുടുംബത്തിന്റെയും നിലപാട്. ബന്ധു ആശുപത്രിയിൽ ആയതിനാലാണ് വീട്ടിലെത്താൻ കഴിയാത്തതെന്നും ഇവർ പ്രതികരിച്ചു.
Most Read: നടിയെ ആക്രമിച്ച കേസ്; മുഖ്യപ്രതി സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കാൻ തീരുമാനം